5.28.2020

പ്രവാചകന്റെ ഭാര്യമാർ : ഒരു പഠനം  (Part 1)




1. ധാരാളം സ്ത്രീകളെ വിവാഹം കഴിക്കാൻ മുഹമ്മദ്‌ നബി ഉണ്ടാക്കിയ മതമാണോ ഇസ്ലാം? 

- അല്ല. മെക്കയിലെ ഗോത്രമുഖ്യന്മാർ ആദ്യകാലങ്ങളിൽ തന്നെ മുഹമ്മദ്‌ നബിക്ക്  ഇഷ്ടമുള്ള സ്ത്രീകളെ വിവാഹം കഴിക്കാൻ ഉള്ള ഓഫർ മുന്നോട്ടു വെച്ചിരുന്നു. സ്ത്രീകൾ മാത്രമല്ല സമ്പത്തും രാഷ്ട്രീയാധികാരവും Exorcist കളുടെ സേവനങ്ങളും അവർ ഓഫർ ചെയ്തു. അവരുടെ നിബന്ധന ഒന്നു മാത്രമായിരുന്നു. അതായത് അവരുടെ വ്യാജ ദൈവങ്ങളെ ആക്ഷേപിക്കുന്നതും വിമർശിക്കുന്നതും മുഹമ്മദ്‌ നബി അവസാനിപ്പിക്കണം. എന്നാൽ മുഹമ്മദ്‌ നബി അവരുടെ ഈ ഭൗതിക വാഗ്ദാനങ്ങൾ തള്ളി കളഞ്ഞു. [താരീഖ്‌ അൽ ത്വബരി, വോള്യം 6. പേജ് 106-7 & ഇബ്നു ഇസ്ഹാഖ്, സീറത്തു നബി, പേജ് 138-39]

പ്രലോഭനപരമായ ഓഫറുകൾ നബി നിഷേധിക്കുകയാണ് എന്ന് കണ്ടപ്പോൾ ഭീഷണിയുടെയും താക്കീതിന്റെയും
ദൂതുമായി ശത്രുക്കൾ അയച്ച പിതൃവ്യനായ അബൂ താലിബിനോട് പ്രവാചകൻ പറഞ്ഞതായി ചരിത്രത്തിൽ ഇങ്ങനെ കാണാം :
- പിതൃവ്യാ... സൂര്യനെ എന്റെ വലതു കയ്യിലും ചന്ദ്രനെ എന്റെ ഇടതുകൈയിലും അവർ വെച്ചു നീട്ടി നീട്ടിയാൽ പോലും അല്ലാഹു ഇത് വിജയിപ്പിക്കുകയോ അല്ലെങ്കിൽ ആ ഉദ്യമത്തിൽ ഞാൻ നാമാവശേഷം ആകുകയോ ചെയ്യുന്നത് വരെ  ഞാൻ ഇത് (ഇസ്ലാമിനെ) ഉപേക്ഷിക്കുകയില്ല". [മുഹമ്മദ്‌ ഹുസൈൻ ഹൈക്കൽ, ലൈഫ് ഓഫ് മുഹമ്മദ്‌, പേജ്. 190-91]

2. മുഹമ്മദ്‌ നബിയുടെ വിവാഹങ്ങളുടെ ലക്ഷ്യം എന്തായിരുന്നു?

- ഇസ്ലാമിക വിശ്വാസമനുസരിച്ച് പ്രവാചക വിവാഹങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ നാലായി തരം തിരിക്കാം.

  1. -തന്റെ അനുയായികളിൽ ഇസ്ലാമിക ആദർശമാർഗത്തിൽ മരണപ്പെട്ടവരുടെ വിധവകളുടെ സംരക്ഷണത്തിന്‌ വേണ്ടി (ഉമ്മു സലമയെ പോലുള്ളവർ ഉദാഹരണം )
  2. പ്രവാചകന്റെയും പ്രഗല്ഭരായ അനുയായികളുടെയും കുടുംബങ്ങൾ തമ്മിൽ ശക്തമായ കുടുംബബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി. (ഇസ്ലാമിന്റെ ആദ്യത്തെ 4 ഖലീഫമാരുമായും പ്രവാചകനു ഇത്തരത്തിൽ കുടുംബബന്ധമുണ്ട്. അബൂബക്കർ, ഉമർ എന്നിവരുടെ മക്കളെ പ്രവാചകൻ വിവാഹം ചെയ്തതും തന്റെ പെണ്മക്കളെ അലി, ഉസ്മാൻ എന്നിവർക്ക് വിവാഹം ചെയ്തു നൽകിയതും ഉദാഹരണം)
  3. വിവാഹത്തിലൂടെ വ്യത്യസ്‌ത വംശങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് ഇസ്ലാമിക സന്ദേശ പ്രചാരണത്തിനുള്ള സമാധാനപരമായ ആക്‌സസ് നേടിയെടുക്കാൻ. (കാരണം, അക്കാലത്തെ അറബി പാരമ്പര്യമനുസരിച്ച് ഒരു പുരുഷന്‍ ഒരു കുടുംബത്തില്‍നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്താല്‍ അയാള്‍ ആ കുടുംബത്തിന്റെ മാത്രമല്ല, ആ കുടുംബമുള്‍ക്കൊള്ളുന്ന ഗോത്രത്തിന്റെ മുഴുവന്‍ മരുമകനായി ഗണിക്കപ്പെട്ടിരുന്നു. മരുമക്കളോട് യുദ്ധം ചെയ്യുന്നതാകട്ടെ, വളരെ അപമാനകരവുമായിരുന്നു. )
  4. ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമികവീക്ഷണത്തില്‍ മാത്രമല്ല, സാധാരണ സാംസ്‌കാരിക നാഗരിക വീക്ഷണത്തില്‍പോലും പ്രാകൃതരായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്‌കാരവും പരിഷ്‌കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക. ഈ ലക്ഷ്യം സാധിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രം ശിക്ഷണം നല്‍കിയാല്‍ പോരാ, സ്ത്രീകള്‍ക്കുകൂടി ശിക്ഷണം നല്‍കേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷേ, ഏതൊരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും തത്ത്വങ്ങള്‍ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്ത്വങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ കൂടിക്കലരല്‍ വിലക്കപ്പെട്ടതായിരുന്നു. ഈ നിയമം ലംഘിക്കാതെ സ്ത്രീകള്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കാന്‍ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. അതുകൊണ്ട് സ്ത്രീകളില്‍ പ്രവര്‍ത്തനം നടത്തുന്നതിന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവര്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കി തന്റെ സഹായത്തിനൊരുക്കുകയും എന്നിട്ട് അവര്‍ വഴി പട്ടണവാസികള്‍, ഗ്രാമീണര്‍, യുവജനങ്ങള്‍, മധ്യവയസ്‌കര്‍, വൃദ്ധകള്‍ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളെയും ദീന്‍ പഠിപ്പിക്കുകയും സംസ്‌കാര നാഗരികതകളുടെ പുതിയ മൂല്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയും മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.
➡ മുഹമ്മദ് നബിയുടെ ആദ്യ വിവാഹം 25 വയസ്സുള്ളപ്പോൾ 40 വയസ്സുള്ള ഖദീജഃ (R)യുമായി.

➡ തന്റെ 50 വയസ്സ് വരെ ഖദീജയുടെ മരണം വരെ അദ്ദേഹത്തിന്‌ ഏകപത്നി മാത്രം. (എന്ന് പറയുമ്പോൾ തന്റെ യുവത്വത്തിൽ, ലൈംഗിക അധാർമികതകളുടെ കൂത്തരങ്ങായ, ഒരാൾക്ക് എത്രയും വിവാഹങ്ങൾ കഴിക്കാനും ഉപേക്ശിക്കാനും അവസരമുണ്ടായിരുന്ന പ്രീ ഇസ്ലാമിക് മെക്കയിലെ ആ ജാഹിലിയ്യാ സൊസൈറ്റിയിൽ ജീവിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദ്‌ നബി എന്ന് ഓർക്കണം).

➡ അതിനുശേഷം മുകളിൽ വിശദീകരിച്ച നാല് കാരണങ്ങളാൽ അദ്ദേഹം ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിച്ചു.

➡ ആയിഷ (R) ഒഴികെ വിധവകളെയും വിവാഹമോചിതരായ സ്ത്രീകളെയും അല്ലാതെ പ്രവാചകൻ മറ്റാരെയും വിവാഹം കഴിച്ചിട്ടില്ല.

വാർദ്ധക്യത്തിൽ കുളിരു മാറ്റാൻ കന്യകയെ അന്വേഷിച്ചു തേടിപ്പിടിച്ചു വിവാഹം കഴിച്ച പ്രവാചകനായ ദാവീദ് രാജാവിന്റെ ചരിത്രം ബൈബിളിൽ നാം വായിക്കുന്നുണ്ട് എന്നത് ഇവിടെ പ്രതേകം പ്രസ്താവ്യമാണ്.

(1 രാജാക്കൻമാർ 1-1-6)
ദാവീദ്‍രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനിൽക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു. അങ്ങനെ അവർ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.
➡ എന്നാൽ പ്രവാചകന്റെ വിവാഹങ്ങളെല്ലാം പ്രബോധനപരവും ശിക്ഷണപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയോ
➡ സമൂഹസംസ്‌കരണത്തിന് വേണ്ടിയോ രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ ആയിരുന്നു.


  • മുഹമ്മദ്‌ നബിയുടെ (sw)ഭാര്യമാരും അടിമ സ്ത്രീകളും

പ്രവാചകന്റെ വൈവാഹിക ജീവിതത്തെ കുറിച്ചു വിവരിച്ചു കൊണ്ടും ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ടും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളുമുണ്ട്. ഇവിടെ, പ്രവാചകന്റെ എല്ലാ വിവാഹങ്ങളെ കുറിച്ചുമുള്ള അറിയപ്പെടുന്ന വസ്തുതകളും അദ്ദേഹത്തിന്റെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും
എണ്ണവും കൃത്യമായി രേഖപെടുത്തുന്നു.


• വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ച വിവാഹങ്ങൾ :

പ്രവാചകൻ ഏർപ്പെട്ട വിവാഹങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും വിവാഹം നടന്ന വർഷവും പ്രവാചകന്റെ പ്രായവും കണക്കാക്കി അവയുടെ കാലക്രമമനുസരിച്ച് താഴെപ്പറയുന്ന ഫോർമാറ്റിൽ രേഖപെടുത്തുന്നു.

**** വധുവിന്റെ പേര്, അവരുടെ വയസ്സും വൈവാഹിക അവസ്ഥയും (Marital status),
പ്രവാചകന്റെ വയസ്സ്, വിവാഹം നടന്ന വർഷം (ഹിജ്റി/ഗ്രിഗോറിയൻ കലണ്ടർ പ്രകാരം), അവരുടെ ഗോത്രം, മരണ തീയതിയും വയസ്സും.


  1. ഖദീജ ബിൻത് ഖുവൈലിദ് - (40 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് : 25. വിവാഹം നടന്ന വർഷം : 28 BH /595 CE. ഖുറൈശികളിലെ അസദ് ഗോത്രം. മരണം : റമദാൻ 3 BH /620 CE, വയസ്സ് 65. 
  2. ആയിഷ ബിൻത് അബൂബക്കർ - (6 വയസുള്ള കന്യക). പ്രവാചകന്റെ വയസ്സ് : 50, വിവാഹം നടന്ന വർഷം : 3 BH /620 May CE. ഖുറൈശികളിലെ തമീം ഗോത്രം. CE 623 - Shawwal ഒന്നിന് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചു. മരണം : റമദാൻ 58/ 678 june . വയസ്സ് 66. 
  3. സൗദ ബിൻത് സമാ - (55 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് : 50. ഖുറൈഷികളിലെ ആമിർ ഗോത്രം. ഹിജ്‌റ 22/ Sep 643 ൽ അവർ മരണപ്പെട്ടു. വയസ്സ് 80. മദീനയിലേക്കുള്ള ഹിജ്റക്ക് ഏകദേശം രണ്ട് വർഷം മുൻപ് മക്കയിൽ വെച്ച് വിവാഹം പൂർത്തിയായി. 
  4. ഹഫ്സ ബിൻത് ഉമർ - (22 വയസ്സുള്ള വിധവ), പ്രവാചകന്റെ വയസ്സ് : 55, വിവാഹം നടന്ന വർഷം : ശഅബാൻ 3 /625 January. ഖുറൈശികളിലെ അദിയ്യ് ഗോത്രം. Sha'ban 45 / Oct 665 ൽ അവർ മരണപ്പെട്ടു. വയസ്സ് :63. 
  5. സൈനബ് ബിൻത് ഖുസൈമ - (29 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് : 55, വിവാഹം നടന്ന വർഷം : റമദാൻ 3 / Feb 625. ബനീ ആമിർ ഗോത്രം. 8 മാസം കഴിഞ്ഞു റബീഉൽ അവ്വൽ 4/ Aug 625 ൽ അവർ മരണപ്പെട്ടു വയസ്സ് :30. 
  6. ഉമ്മു സലമാ ഹിന്ദ് ബിൻത് ഉമയ്യാ - (27 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് : 56. വിവാഹം നടന്ന വർഷം : ശവ്വാൽ 4 /Mar 626. ഖുറൈശികളിലെ മഖ്‌സൂമ് ഗോത്രം. മരണം : ഹിജ്‌റ 61 / 681 CE. വയസ്സ് :84. 
  7. ജുവൈരിയ ബിൻത് ഹാരിസ് - ( 20 വയസ്സുള്ള വിധവ ). പ്രവാചകന്റെ വയസ്സ് : 57. വിവാഹം നടന്ന വർഷം : ശഅബാൻ5 / Jan 627. ബനീ മുസ്തലിഖ് ഗോത്രം. റബീഉൽ അവ്വൽ 50/ Apr 670 ൽ മരണം. വയസ്സ് 65. 
  8. സൈനബ് ബിൻത് ജഹ്ശ് - (35 വയസ്സുള്ള വിവാഹ മോചിത ). പ്രവാചകന്റെ വയസ്സ് : 57. വിവാഹം നടന്ന വർഷം : ദുൽഖഅദ 5 / Apr 627. ഖുറൈശികളിലെ അസദ് ഗോത്രം. ഹിജ്‌റ 20 / 641 ൽ മരണം വയസ്സ് 53. 
  9. ഉമ്മു ഹബീബ ബിൻത് അബീസുഫിയാൻ - (44 വയസ്സുള്ള വിധവ), പ്രവാചകന്റെ വയസ്സ് : 57. വിവാഹം നടന്ന വർഷം : ഹിജ്‌റ 6 /627 CE. ഹിജ്‌റ 7 / 629 ൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. ഖുറൈശികളിലെ ഉമയ്യാ ഗോത്രം. ഹിജ്‌റ 44/ 664 ൽ മരണപ്പെട്ടു. വയസ്സ് 80. 
  10. സഫിയ്യ ബിൻത് ഹുയയ്യ് - (17 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് :58. വിവാഹം നടന്ന വർഷം : ജമാദുൽ ആഖിർ 7/Oct 628. ജൂത ഗോത്രമായ ബനീ നദീർ. റമദാൻ 50/Oct 670 ൽ മരണപ്പെട്ടു വയസ്സ് 60. 
  11. മൈമൂന ബിൻത് ഹാരിസ് - (36 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് :59. വിവാഹം നടന്ന വർഷം : ദുൽഖഅദ 7/Mar 629. ബനീ ആമിർ ഗോത്രം. ഹിജ്‌റ 51/671 ൽ മരണം. വയസ്സ് 80. [L]


• അടിമസ്ത്രീകൾ :

പ്രവാചകന് 2 അടിമസ്ത്രീകൾ ആണ് ഉണ്ടായിരുന്നത്. അവരുമായി അദ്ദേഹത്തിന് വൈവാഹിക ബന്ധമുണ്ടായിരുന്നു. അവർ താഴെപ്പറയുന്നവരാണ് :

  1. റൈഹാന ബിൻത് സൈദ് - അവർ ജൂത ഗോത്രമായ ബനീ നദീർകാരിയായിരുന്നു. ബനീ ഖുറൈളയിലെ ഒരു വ്യക്തിയുമായി അവരുടെ വിവാഹം നടന്നു. ബനീ ഖുറൈളയുമായുള്ള യുദ്ധത്തിന്‌ ശേഷമാണ് ബന്ധിയാക്കപ്പെട്ട അവർ പ്രവാചകന്റെ അടുക്കൽ വരുന്നത് മുഹറം 6/ June 627. അവർ ഇസ്ലാം സ്വീകരിച്ചു എങ്കിലും പ്രവാചകന്റെ അടിമസ്ത്രീയായി തുടരാനാണ് തീരുമാനിച്ചത്. ദുൽഹിജ്ജ 10/ Mar 632 ൽ വിടവാങ്ങൽ ഹജ്ജ് (ഹജ്ജത്തുൽ വിദാ) കഴിഞ്ഞു മടങ്ങിവരുമ്പോൾ അവർ മരണപ്പെട്ടു. 
  2. മരിയ ബിൻത് ശ'അമൂൻ - (മാരിയത്തുൽ ഖിബ്തിയ്യ) : ഹിജ്‌റ 8/629 ൽ അവർ പ്രവാചകന്റെ അടുക്കലെത്തി. പ്രവാചകന് അന്ന് 60 നോട് അടുത്ത് വയസ്സ് ഉണ്ട്. ഈജിപ്ഷ്യൻ ഭരണാധികാരിയായ മുഖൗഖിസിന്റെ അടുക്കലേക്ക് പ്രവാചകൻ അയച്ച ദൂതന്റെ കൈകളാൽ മദീനയിലേക്കുള്ള യാത്രയിൽ വെച്ച് അവർ ഇസ്ലാം സ്വീകരിച്ചു. മുഹറം 16 /Feb 637 ൽ അവർ മരണപ്പെട്ടു.

ഇതാണ് നബി (SW) യുടെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും ആധികാരികമായ ലിസ്റ്റ്.
((ഇമാം ഇബ്നുൽ ഖയ്യിമിനെ പോലുള്ളവർ
യുദ്ധ മുതലായി ലഭിച്ച ജമീല എന്ന സ്ത്രീയെയും സൈനബ് ബിൻത് ജഹ്ശ് സമ്മാനമായി നൽകിയ ഒരു സ്ത്രീയെയും ഈ കൂട്ടത്തിൽ എണ്ണുന്നുണ്ട്. അങ്ങനെ വരുമ്പോൾ മൊത്തം 4 അടിമസ്ത്രീകൾ ആകും ))

ചില ഹദീസ് റിപ്പോർട്ടുകളിൽ നബിയുടെ ഭാര്യമാരുടെ എണ്ണം 9 എന്നു കാണാറുണ്ട്. അതിനു കാരണം അത്‌ കണക്കാക്കുന്നത് പ്രവാചകൻ വഫാത്താകുമ്പോൾ ഉള്ള ഭാര്യമാരെ അടിസ്ഥാനമാക്കിയാണ് . പ്രവാചകൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ 9 ഭാര്യമാർ മാത്രം ആണ് ജീവിച്ചിരിപ്പുണ്ടായത്. (ഖദീജ, സൈനബ് ബിൻത് ഖുസൈമ എന്നീ രണ്ട് ഭാര്യമാർ നബിയുടെ ജീവിതകാലത്ത് തന്നെ മരണപ്പെട്ടവരാണ്) ഈ അടിസ്ഥാനത്തിൽ ആണ് അങ്ങനെ കാണുന്നത്.
  
വിവാഹ ചടങ്ങുകൾ നടന്നതും എന്നാൽ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാത്തതുമായ മറ്റു വിവാഹങ്ങൾ ഉണ്ട്. അവയുടെ വിശദാംശങ്ങൾ മറ്റൊരു കുറിപ്പിൽ പറയാം..


References & Notes
==========================================================

A. ഖദീജ : 
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, 11-13.

B. ആയിഷ : 
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, 62-63. ചില സോഴ്സുകൾ പറയുന്നത് പ്രകാരം സൗദയുമായുള്ള വിവാഹം ആയിഷക്ക് മുൻപായിരുന്നു. എന്നാൽ മറ്റുള്ളവർ അതിനെ നിഷേധിക്കുന്നു. അതിനാൽ ഈ രണ്ട് അഭിപ്രായങ്ങളെയും മുൻനിർത്തി ആയിഷയുടെ വിവാഹം ആഘോഷത്തിന് മുൻപുള്ള കാര്യം ആണെന്നും സൗദയുടെ വിവാഹം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതിനെ പറ്റിയാണ് എന്നും പണ്ഡിതന്മാർ സംയോജിപ്പിച്ചു. (ഇബ്നു ഹജറുൽ അസ്ഖലാനിയുടെ ഫത്ത്ഹ് അൽ ബാരി, വോള്യം 7, p.255 കാണുക ).

C. സൗദ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 42-43, ആദ്യകാല സ്രോതസുകളൊന്നും അവരുടെ പ്രായത്തെക്കുറിച്ച് ഒന്നും രേഖപ്പെടുത്തുന്നതായി കാണുന്നില്ല. അബ്‍ദുൾ ഖനി അബ്ദുറഹ്മാൻ മുഹമ്മദ്‌ പറയുന്നത് പ്രകാരം അവരുടെ വയസ്സ് 55 ആയിരുന്നു. (സൗജതുന്നബി മുഹമ്മദ്‌ വൽ ഹിക്മ-അൽ തദുദ്ധിഹിന്ന എന്ന ഗ്രന്ഥം കാണുക). അബൂ സഹ്റ തന്റെ "ഖതിമൽ നബിയിൽ "(Vol 3, 1097) പറയുന്നത് അനുസരിച്ചു പ്രവാചകനുമായുള്ള വിവാഹസമയത്ത് അവർക്ക് 66 വയസ്സുണ്ട്. ചരിത്രകാരനായ അൽ വാഖിദി പറയുന്നത്  അവരുടെ മരണം, ശവ്വാൽ 54 /സെപ്റ്റംബർ 674 നാണ് എന്നാണ്. എന്നാൽ അത്‌ ആധികാരികമായ റിപ്പോർട്ടുകൾക്ക് വിരുദ്ധമാണ്. അവയിൽ രണ്ടാം ഖലീഫ ഉമറിന്റെ ഖിലാഫത്തിന്റെ അവസാനത്തിൽ വളരെ നേരത്തെ മരിച്ചുവെന്നാണ്‌ പറയുന്നത് . (അൽ ബുഹാരി, താരീഖ് അൽ ഔസത് Vol 1, 49 കാണുക). പിന്നീടു വന്ന ഈ റിപ്പോർട്ട് പല പണ്ഡിതന്മാരും പ്രബലമായി കണക്കാക്കുന്നു. (അൽ സുർഖാനി, ശർഹ് അൽ അഅലാ മവാഹിബ് അൽ ലദൂനിയ്യ, Vol 4, 380-81 കാണുക )

D. ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 43, സഹീഹ് അൽ ബുഹാരി 3896)

E. ഹഫ്സ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 66-69, ഇബ്നു സയ്യിദ് അൽ നാസ്, ഉയ്നുൽ അഥർ Vol 2, p. 370)

F. സൈനബ് ബിൻത് ഖുസൈമ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 92, ഖദീജയെ കൂടാതെ, പ്രവാചകന്റെ ജീവിതകാലത്ത് മരണപ്പെട്ട ഏക ഭാര്യ ഇവരാണ് (സൈനബ് ബിൻത് ഖുസൈമ) .

G.  ഉമ്മു സലമഃ
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 76,

H. ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 76. ഹിജ്‌റ 59/679 ലായിരുന്നു അവരുടെ (ഉമ്മു സലമ) മരണമെന്നു പറയുന്ന റിപ്പോർട്ടിനെ സംബന്ധിച്ചിടത്തോളം അത്‌ അംഗീകരിക്കാനാവില്ല. ജീവിച്ചിരിക്കെ തന്നെ മുഹറം 61/ഒക്ടോബർ 680 ൽ നടന്ന കർബല ദുരന്തത്തെ കുറിച്ചുള്ള കാര്യങ്ങൾ
അവർ (ഉമ്മു സൽമ) അറിഞ്ഞിരുന്നു എന്നും അതിനെ തുടർന്നുള്ള ദുഃഖത്താൽ ആണ് പിന്നീട് അവർ മരണപ്പെടുന്നത് എന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ട്. [ശംസുദ്ധീൻ അൽ ദഹബി, സിയർ അഅലാം അന്നുബലാ, വോള്യം 2. പേജ് 202-210]. അതിനാൽ പ്രവാചകന്റെ ഭാര്യമാരിൽ ഏറ്റവും അവസാനം മരണപ്പെട്ടത് ഉമ്മു സലമയായിരുന്നു എന്ന് വ്യക്തമാണ്. അത്‌ കൊണ്ട് തന്നെ പ്രവാചകന്റെ വിധവകളിൽ കൂടുതൽ കാലം ജീവിച്ചത് ആയിഷ ആയിരുന്നു എന്ന ലെസ്‌ലി ഹസ്ൽട്ടണെ പോലുള്ള ചില ഓറിയൻറ്റലിസ്റ്റ്കളുടെ പ്രസ്താവനകൾ അബദ്ധമാണ്.

I. ജുവൈരിയ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 95. മറ്റൊരു റിപ്പോർട്ടിൽ അവർ (ജുവൈരിയ) മരണപ്പെട്ടത് ഹിജ്റ 56/ഫെബ്രുവരി 676 ൽ 70 ആം വയസ്സിൽ ആണെന്ന് പറയുന്നുണ്ടെങ്കിലും അതിനു സാധ്യത വളരെ കുറവാണ്. [ഇബ്നു ഹജറുൽ അസ്ഖലാനി, തഖ്‌രീബ്‌ അൽ തഹ്ദീബ്, 745 കാണുക]

J. സൈനബ് ബിൻത് ജഹ്ശ് :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 90-91. ഒരു റിപ്പോർട്ട് പറയുന്നത് വിവാഹ സമയത്ത് അവർക്ക് (സൈനബ് ബിൻത് ജഹ്ശ്) മുപ്പത്തഞ്ചു വയസ്സായിരുന്നു എന്നാണ്. മറ്റൊന്നിൽ പറയുന്നത് 20/641 ൽ അമ്പത്തിമൂന്നാം വയസ്സിൽ അവർ മരണപ്പെട്ടു എന്നാണ്. ഇത് വിവാഹ സമയത്ത് അവർക്ക് മുപ്പത്തിയെട്ട് വയസ്സായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. മറ്റ് ഘടകങ്ങൾക്ക് പുറമെ അത്തരം വ്യത്യാസങ്ങൾ അറബികൾ (ആദ്യകാല മുസ്‌ലിംകൾ) തീയതികൾ പരാമർശിക്കുന്ന രീതിയോട് കടപ്പെട്ടിരിക്കുന്നു. "ഈ തീയതികൾ കണക്കാക്കുന്നതിൽ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകം അറബികൾ മാസങ്ങൾ പരാമർശിക്കാതെ മുഴുവൻ വർഷത്തെ മാത്രം കണക്കാക്കുന്ന അവരുടെ പതിവാണ് "എന്ന് മുഹമ്മദ് അസദ് നിരീക്ഷിക്കുന്നുണ്ട്.
അതിനാൽ, ഒരു കാലഘട്ടം പലപ്പോഴും യാഥാർത്ഥ്യത്തേക്കാൾ കുറവോ അതിൽ കൂടുതലോ ഉള്ളതായി തോന്നുന്നു. [കൂടുതൽ വിശദീകരണങ്ങൾക്ക് മുഹമ്മദ്‌ അസദിന്റെ സഹീഹ് ബുഖാരി, ദെ ഏർലിയർ യേർസ് ഓഫ് ഇസ്ലാം. പേജ് 198 കാണുക ]


K. ഉമ്മു ഹബീബ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.80. അൽ സുർഖാനി, ശർഹുൽ അഅലാ മവാഹിബ് അൽ ലദുനിയാ, വോള്യം 4. പേജ് 409. നബിയുടെ പ്രവാചകത്വത്തിന് 17 വർഷം മുൻപാണ് അവർ (ഉമ്മു ഹബീബ) ജനിച്ചത്. [ഇബ്നു ഹജർ അസ്ഖലാനി, അൽ ഇസാബ ഫിൽ തൈമീളു സഹാബാ, വോള്യം 8. പേജ് 140 കാണുക]. ഹിജ്‌റ 6/627 ൽ അബ്‌സീനിയയിൽ നജ്ജാശിയുടെ രാജവാഴ്ച്ച കാലത്താണ് അവരുടെ വിവാഹം നടന്നത്. ഹിജ്‌റ 7/629 ൽ വൈവാഹിക ജീവിതത്തിലേക്ക് കടന്നു. [ദഹബി, താരീഖ്‌ അൽ ഇസ്ലാം,, വോള്യം 2. പേജ് 447]

L. സഫിയ്യാ :
 ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.102. ഇബ്നു സയ്യിദ് അൽ നാസ്, ഉയ്നുൽ അതർ, വോള്യം 1. പേജ് 375. മറ്റൊരു റിപ്പോർട്ട്ൽ ഹിജ്‌റ 36/ 656-657 ആം വർഷത്തിൽ വളരെ നേരത്തെ അവർ (സഫിയ) മരിച്ചുവെന്നു പറയുന്നുണ്ടെങ്കിലും അത്‌ സത്യമല്ല. ഹദീസ് നിവേദനത്തിൽ ആധികാരികനായ ഹിജ്‌റ 40/660 ൽ ജനിച്ച സൈനുൽ ആബിദീൻ മുഹമ്മദ്‌ ബിൻ അലി, പ്രവാചകന്റെ ജീവിത സംബന്ധിയായ ഹദീസുകൾ സഫിയയിൽ നിന്നും കേട്ടതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. [സഹീഹ് ബുഹാരി 2035] [ഇബ്നു ഹജറുൽ അസ്ഖലാനി, ഫത്ഹുൽ ബാരി, വോള്യം 4. പേജ് 278]

M. മൈമൂന :
 ഇബ്നു സയ്യിദ് അൽ നാസ്, ഉയ്നുൽ അതർ, വോള്യം 1. പേജ് 375. ഒരു റിപ്പോർട്ടിൽ അവർ (മൈമൂന) ഹിജ്‌റ 61 ൽ ആണ് മരണപ്പെട്ടത് പറയുന്നുണ്ടെങ്കിലും ആധികാരികമായ റിപ്പോർട്ട്‌കൾ പ്രകാരം അത്‌ ശരിയാകാൻ വഴിയില്ല. കാരണം ഹിജ്‌റ 58/678 ൽ മരണമടഞ്ഞ ആയിഷ
മൈമൂനയുടെ മരണവേളയിൽ അവരെപറ്റി പ്രശംസിച്ചു സംസാരിക്കുന്ന റിപ്പോർട്ടുകൾ ഉണ്ട്. ഇത് പ്രകാരം ഹിജ്റ 62 ലാണ് മൈമൂന മരണപ്പെട്ടത് എന്ന് പറയുന്ന റിപ്പോർട്ടുകൾ ചില നിവേദകരുടെ ഭാഗത്തു നിന്നുള്ള അശ്രദ്ധ മൂലം സംഭവിച്ചതാണ് എന്ന് ഇബ്നു ഹജർ പറയുന്നു. [ഇബ്നു ഹജറുൽ അസ്ഖലാനി, അൽ ഇസാബ, വോള്യം 8. പേജ് 324 കാണുക ]

N. റൈഹാന :
അവരുടെ (റൈഹാന) പൂർണ നാമം
റൈഹാന ബിൻത് സൈദ് ബിൻ അംറ് ഇബ്ൻ ഖുനഫാ ബിൻ ശാമൂൻ ബിൻ സൈദ്, എന്നായിരുന്നു എന്നതിനാൽ ആണ്
ചിലപ്പോൾ റൈഹാന ബിൻത് അംറ് എന്നും റൈഹാന ബിൻത് ശാമൂനെന്നും അവർ വിളിക്കപ്പെട്ടത് എന്ന് ഇബ്നു സഅദ് വിവരിക്കുന്നു. [ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.102.]

O. [ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.103.] [അൽ ഹലബി, അബുൽ ഫറാജ് ഇൻസാൻ അൽ ഉയൂൻ ഫിൽ സിറത്തിൽ അമീൻ അൽ മഅമൂന്, വോള്യം 2. പേജ് 457 ]

P. ഖുറൈളയെ കുറിച്ച് പരാമർശിക്കുമ്പോൾ ഇബ്നു ഇസ്ഹാഖ് പറയുന്നു : അല്ലാഹുവിന്റെ റസൂൽ അവരുടെ സ്ത്രീകളിൽ ഒരാളെ തനിക്കായി തിരഞ്ഞെടുത്തു. അംറ് ബിൻ ഖുറയിളയിൽ പെട്ട റൈഹാന ബിൻത് അംറ് ബിൻ ഖുനഫയായിരുന്നു അത്‌. മരിക്കുന്നത് വരെ അവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അല്ലാഹുവിന്റെ റസൂൽ അവളെ വിവാഹം കഴിക്കാനും അവളുടെ മേൽ ഹിജാബ് ബാധകമാക്കാനും നിർദ്ദേശിച്ചിരുന്നു, പക്ഷേ അവർ പറഞ്ഞു: വേണ്ട. എന്നെ അങ്ങയുടെ നിയന്ത്രണത്തിൽ വിടുക (വിവാഹം കഴിക്കാതെ അടിമസ്ത്രീയായി നിർത്തുക) അത് എനിക്കും അങ്ങയ്ക്കും എളുപ്പമാകും.’ അതിനാൽ അദ്ദേഹം അങ്ങനെ പ്രവർത്തിച്ചു. യുദ്ധത്തിൽ തടവുകാരിയായി പിടിക്കപ്പെടുമ്പോൾ അവർ ഇസ്ലാമിനോട് വെറുപ്പ് കാണിക്കുകയും ജൂദായിസത്തെ മുറുകെ പിടിക്കുകയും ചെയ്തിരുന്നു. അതിനാൽ അല്ലാഹുവിന്റെ റസൂലിന് അവളെ മാറ്റിനിർത്തിയതിൽ കുറച്ച് അതൃപ്തി അനുഭവിക്കേണ്ടി വന്നു . പിന്നീട് സഹാബികൾക്ക് ഒപ്പം നിൽക്കുമ്പോൾ അദ്ദേഹം തന്റെ പിന്നിൽ ആരോ നടക്കുന്ന ശബ്ദം കേട്ടു. ഉടനെ അദ്ദേഹം പറഞ്ഞു : ഇതാ, റൈഹാനയുടെ ഇസ്ലാം സ്വീകരണത്തെ പറ്റിയുള്ള സന്തോഷവാർത്തയും കൊണ്ട് തഅലബ ബിൻ സൈഅ കടന്നു വരുന്നു. അങ്ങനെ തഅലബ സത്യം പ്രഖ്യാപിച്ചു. അത്‌ അദ്ദേഹത്തെ സന്തോഷിപ്പിച്ചു. [ഇബ്നു ഹിഷാം, സീറത്തു നബവിയ്യ, വോള്യം 2. പേജ് 245] [ഇബ്നു ഇസ്ഹാഖ് സീറത്തു റസൂലുല്ലാഹ്, പേജ് 466] [അബൂബക്കർ ബൈഹഖി, ദലാഇലുന്നുബുവ്വ, വോള്യം 4. പേജ് 24] [അബൂ നഈമുൽ അസ്ബഹാനി, മആരിഫു സഹാബ, വോള്യം 6. പേജ് 3248-49] [അൽ ജസ്‌റി 7492] [ഇബ്നുൽ അഥീർ,ഉസ്ദുൽ ഗാബ,വോള്യം 6. പേജ് 120-21]

പ്രവാചകൻ വിവാഹവാഗ്ദാനം നടത്തിയതും അവർക്ക് കൊടുത്ത ആദരവും കാരണമായി ചിലർ റൈഹാനയെ നബിയുടെ ഭാര്യയാണെന്ന് കരുതി. എന്നാൽ മറ്റുള്ള പണ്ഡിതർ അങ്ങനെ കാണുന്നില്ല.

Q. റൈഹാനയുടെ മരണം (632/10 ദുൽഹിജ്ജ) അൽ ജസ്റി, ഉസ്ദുൽ ഗാബ വോള്യം 6. പേജ് 120

R. മാരിയത്തുൽ ഖിബ്തിയ്യ : 
ഇസ്ലാമിക സംസ്കാരങ്ങളോട് അപകർഷതാ മനോഭാവവും പാശ്ചാത്യൻ സംസ്കാരങ്ങളോട് അടിമത്തമനോഭാവവും പ്രകടിപ്പിക്കുന്ന ചില മോഡേൺ മുസ്‌ലിംകൾ അടിമസ്ത്രീകളെ പറ്റിയുള്ള വിമർശനങ്ങൾ ഒഴിവാക്കാൻ വേണ്ടി അവർ (മരിയത്തുൽ ഖിബ്തിയ്യ) നബിയുടെ ഭാര്യയാണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷെ കാര്യങ്ങൾ അങ്ങനെയല്ല.

S. ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.171. ഇത് അബ്ദുല്ലാഹിബ്നു അബ്ദുറഹ്മാൻ ഇബ്നു അബീ സഅസയിൽ നിന്നും അൽ വാഖിദി ഉദ്ധരിക്കുന്ന റിപ്പോർട്ടാണ്.

T. ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.174, [ഇബ്നു ജരീർ അൽ ത്വബരി, താരീഖ്‌ അൽ റസുലു വൽ മുലൂക്ക്, വോള്യം 11. പേജ് 618] [ഹിസ്റ്ററി ഓഫ് അൽ തബരി പേജ് 195]



No comments:

Post a Comment