Introduction:
ക്രൈസ്തവ മിഷനറിമാർ വിശുദ്ധ ഖുർആനിന് എതിരെ ഉന്നയിക്കുന്ന രൂക്ഷമായ ഒരു ആരോപണം ആണ് ഖുർആൻ പറയുന്ന പല കാര്യങ്ങളും ബൈബിളില്‍ നിന്ന് കടം കൊണ്ടതും അവ മുഹമ്മദ് നബി(S) വേദക്കാരുടെ പുസ്തകത്തിൽ നിന്ന് കോപ്പി അടിച്ചതും ആണെന്നത്. വാസ്തവത്തില്‍ ഇവർ ഉന്നയിക്കുന്നതിന് സമാനമായ ആരോപണം മുഹമ്മദ് നബിയുടെ സമകാലികരായ ശത്രുക്കൾ തന്നെ ആരോപിച്ചതാണ്. അതായത് ഇത് മിഷനറികൾ അവതരിപ്പിച്ച ഒരു പുതിയ ആരോപണം അല്ല.
[Quran 25 : 5]
ഇത് പൂര്വ്വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന് അത് എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്ന് വായിച്ചുകേള്പ്പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.
മേൽ വചനങ്ങൾ പ്രകാരം മുഹമ്മദ് നബി(S) ആൻഷ്യെന്റ് മെറ്റീരിയലുകൾ ഒക്കെ കടം എടുത്ത് ഖുർആൻ കംപോസ് ചെയ്യുകയാണ് എന്നായിരുന്നു ശത്രുക്കളുടെ ഒരു ആരോപണം.
ഖുർആൻ പൂർവികരെ പറ്റി പ്രതിപാധിക്കുന്നു. ആ പൂർവികരുടെ സംഭവ വികാസങ്ങളെ പറ്റി അവർക്കും അറിയാം. ഇത് തന്നെ ആയിരുന്നു അന്നത്തെ അവിശ്വാസികള്‍ ഖുർആനിൽ വിശ്വസിക്കാതിരിക്കാൻ പറഞ ഒരു എക്സ്ക്യൂസും. ഇന്നത്തെ ക്രൈസ്തവ മിഷനറികൾ
അന്നത്തെ പേഗൻ അവിശ്വാസികളുടെ പാരമ്പര്യങ്ങളുടെ പ്രതിധ്വനി മുഴക്കുക മാത്രമേ നിലവില്‍ ചെയ്യുന്നുള്ളു എന്നർത്ഥം.
ഈ ആരോപണം കൊണ്ട് ഇവർ
എന്താണ് ഉദ്ദേശിക്കുന്നത് ?
വിശുദ്ധ ഖുർആൻ ഒരു ദൈവിക വെളിപാട് അല്ല, മറിച്ചു അതിലെ ഒട്ടുമിക്ക സംഭവങ്ങളും പുരാതന എഴുത്തുകളിലും (ancient text) പാരമ്പര്യങ്ങളിലും പ്രതിപാധിച്ചിട്ടുള്ളതാണെന്നും പലതും ഐതിഹ്യങ്ങളും (myths) ഇതിഹാസങ്ങളും ഫേബിൾസും മറ്റു ചിലത് ജൂത -ക്രൈസ്തവ വേദങ്ങളിൽ നിന്നും സാഹിത്യ ചോരണം (plagiarized) നടത്തിയതാണെന്നും വരുത്തി തീർക്കുകയും അത് വഴി സാഹിത്യ മോഷണം നടത്തി കെട്ടിച്ചമച്ച കാര്യങ്ങള്‍ ദൈവിക സോഴ്സുകളിൽ നിന്നും ലഭിച്ചതാണ് എന്ന് കളവ് പറഞ് ജനങ്ങളെ വഞ്ചിച്ച ഒരു കള്ള വേഷധാരിയാണ് (imposter)
മുഹമ്മദ് നബി(S) എന്നും ഖുർആൻ ഒരു വഞ്ചന ആണെന്നും കാണിക്കലാണ് ഇവരുടെ ലക്ഷ്യം.
മതപരമായ കടം വാങ്ങൽ സിദ്ധാന്തം
(Theory of Religious Borrrowing)
എന്താണ് മതപരമായ കടം വാങ്ങൽ
അധവാ Theory of Religious Borrrowing?
ഈ തിയറിയുടെ മെയിൻ തീം എന്ന് പറയുന്നത് താഴെ പറയുന്നതാണ് :
"പിൽക്കാല വാക്യം (text) മുൻകാലങ്ങളിലെ വാക്യങ്ങളുമായോ പാരമ്പര്യങ്ങളുമായോ (tradition) എന്തെങ്കിലും സാമ്യതകള്‍ കാണിച്ചാൽ, അല്ലെങ്കില്‍ അവക്ക് സമാനമായതും വളരെ മുന്നേ തന്നെ അറിയപ്പെട്ടവയുമായ കാര്യങ്ങള്‍ ഉണ്ടെങ്കിലോ ആ പിൽക്കാല വാക്യം കടം കൊണ്ടതോ (borrowed) അല്ലെങ്കില്‍ സാഹിത്യ ചോരണം (plagiarized) നടത്തിയതോ അതേ പടി കോപ്പി ചെയ്തതോ മുൻകാലത്ത് അറിയപ്പെടുന്നവയെ യൂട്ടിലൈസ് ചെയ്തവയോ ആണ്! "
റീഫോർം ജൂദായിസത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്ന ജർമ്മൻ ജൂത റബ്ബിയും പണ്ഡിതനുമായ Abraham Geiger പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തന്റെ "Was hat Mohammed aus dem Judenthume aufgenommen?" എന്ന കൃതി പുറത്തു ഇറക്കി. ഖുർആനിലെ ജൂത സംഭാവനകള്‍ (jewish contributions) എന്ന പേരിൽ അമിതമായി ഊതി പെരുപ്പിച്ച അല്ലെങ്കില്‍ ഓവർ എക്സാജറേറ്റ് ചെയ്ത ഒരു കാഴ്ചപ്പാട് ആണ് അത് നല്‍കുന്നത് എങ്കില്‍ പോലും ഓറിയന്റലിസ്റ്റ് - ജൂത - ക്രൈസ്തവ ട്രൂപ്പുകള്‍ അത് ഏറ്റെടുത്തു കൊണ്ട് പ്രീ- ഖുറാനിക് സോഴ്സുകളിലെ തനി പകർപ്പ് ആണ് ഖുർആൻ എന്ന വണ്ണം അവ തമ്മില്‍ ഉള്ള സാമ്യതകളെ ചിത്രീകരിക്കാൻ തുടങ്ങി! അതിലവർ കണ്ടെത്തിയ സംതൃപ്തി പ്രവാചകൻ മുഹമ്മദിന്റെ(S) ആത്മീയ കടംവാങ്ങൽ (spiritual debt) ജൂത-ക്രൈസ്തവ പൈതൃകങ്ങളിൽ നിന്നും ആയിരുന്നു എന്ന് പ്രഘോഷിക്കപ്പെടുന്നതിലാണ്. ക്രൈസ്തവ മിഷനറികളാണ് വ്യാപകമായി ഈ വാദങ്ങൾ പ്രചരിപ്പിക്കുന്നതിൽ വെമ്പൽ കൊണ്ടത്. നമ്മള് ഇവിടെ പരിശോധിക്കുന്നത് ഒരു ടെക്സ്റ്റ് ലെ വിവരണങ്ങളിലെ സാമ്യതകൾ എല്ലായ്പ്പോഴും ഇതര
സോഴ്സുകളിൽ നിന്നുള്ള കടം എടുപ്പിനെ സൂചിപ്പിക്കുന്നുണ്ടോ എന്നതാണ്.
സാമ്യതകള്‍ കടം എടുപ്പിനെ
സൂചിപ്പിക്കുന്നുണ്ടോ ?
ആദ്യം ഒരു ഉദാഹരണം നോക്കാം :
ബൈബിളില്‍ പറയപ്പെടുന്ന നോഹക്ക് (നൂഹ് നബി) സുനിശ്ചിതമായ കല്പനകള് (commandments) ദൈവം നല്‍കിയതായി ബൈബിളിൽ കാണാം. പ്രവാചകനായ മോശെ (മൂസാ നബി) ജനിക്കുന്നത് അതിന് നൂറ്റാണ്ടുകള്‍ക് ശേഷം ആണ്. ഇവർ രണ്ടു പേർക്കും നല്കിയ നിയമങ്ങള്‍ തമ്മില്‍ സാമ്യതകളും അതോടൊപ്പം ചില വ്യത്യാസങ്ങളും ഉണ്ട് എന്ന് നമുക്ക് കാണാം. ഒരിക്കൽ നോഹയുടെ അനുയായികള്‍ മോശയുടെ അനുയായികളെ കണ്ട് മുട്ടി എന്ന് സങ്കൽപ്പിക്കുക. അവിടെ,
ഇന്ന് മുഹമ്മദ് നബിയുടെ മേലെ ക്രൈസ്തവർ അടക്കം ഉള്ളവർ ആരോപിക്കുന്ന ഈ ആരോപണം നോഹയുടെ അനുയായികള്‍ മോശയുടെയും അനുയായികളുടെയും മേലെ ആരോപിച്ചാൽ എന്തായിരിക്കും മോശയുടെയും അനുയായികളുടെയും പ്രതികരണം എന്ന് ഒന്നു ഇമാജിൻ ചെയ്തു നോക്കുക ?
നമുക്ക് ആ പ്രതികരണങ്ങളെ താഴെ പറയുന്ന വിധം ക്രമീകരിക്കാം :
- നിയമം (law) വന്നിരിക്കുന്നത് ഒരേ സോഴ്സിൽ നിന്നും (ഏക സത്യ ദൈവത്തിൽ നിന്നും) ആണ്.
- ദൈവം ഇരട്ട വ്യക്തികളോ നിത്യതയിൽ മറ്റ് പങ്കാളികൾ ഉള്ളവനോ അല്ലാത്തത് കൊണ്ടു തന്നെ അവയിൽ നാം സമാനമായ പഠിപ്പിക്കലുകൾ പ്രതീക്ഷിക്കുന്നു
- കേവലമായ സമാനതകളിൽ നിന്നുള്ള എന്തെങ്കിലും വ്യത്യാസങ്ങൾ അർത്ഥമാക്കുന്നത് കൈകടത്തപ്പെട്ട സന്ദേശത്തിന്റെ തിരുത്തലിനെയാണ്.
- മറ്റെന്തെങ്കിലും വ്യത്യാസങ്ങൾ പുതിയ വെളിപാടിനൊപ്പമുള്ള അധിക നിയമങ്ങളെ (additional law) അർത്ഥമാക്കുന്നു.
- ഒരേ സോഴ്സിൽ നിന്നുള്ള പുതിയ വെളിപാടുകൾക്ക് അതിന്റേതായ പ്രൂഫുകളും എവിഡെൻസുകളും ഉണ്ടാകും. അല്ലാത്തപക്ഷം ആർക്കും പുതിയ വെളിപാടുകൾ ഇൻവെൻറ്റ് ചെയ്യാം.(അത് ദൈവിക സോഴ്സിൽ നിന്ന് ആയിരിക്കില്ല) എവിഡൻസ്കളോ പ്രൂഫോ ഇല്ലെങ്കിൽ, ഒരാൾക്ക് എങ്ങനെ അതിന്റെ സത്യസന്ധതയും ആധികാരികതയും പരിശോധിക്കാനും അതിൽ വിശ്വസിക്കാനും അംഗീകരിക്കാനും കഴിയും
പഴയ വെളിപാടുകളോ അല്ലെങ്കിൽ അവയുടെ ശേഷിപ്പുകളോ നിലനിൽക്കുമ്പോൾ തന്നെ പുതിയ വെളിപാടുകളിൽ അന്തർലീനമായ പ്രമാണങ്ങളോ തെളിവുകളോ പരിശോധിക്കുന്നതിലേക്ക് ഊന്നൽ മാറുന്നതായി ഇവിടെ കാണുന്നു. അതിനാൽ, രണ്ട് വെളിപാടുകൾ തമ്മിലുള്ള സമാനത, പിന്നീടുള്ള വെളിപാട് ദൈവത്തിൽ നിന്നുള്ളതാണ് എന്നതിനെ സൂചിപ്പിക്കുന്നുണ്ട്.
മിഷനറികളുടെ
ധർമ്മസങ്കടവും ഇരട്ടത്താപ്പും
ഗ്രന്ഥങ്ങളിലെ വിവരങ്ങൾ തമ്മിൽ ഉള്ള സമാനതകൾ മറ്റൊന്നിൽ നിന്നും കോപ്പി അടിച്ചത് കൊണ്ട് ആണ് എന്ന് വാദിക്കുന്ന ക്രൈസ്തവ മിഷനറികൾക്ക്, ബൈബിൾ പ്രതിപാധിക്കുന്ന ദൈവസങ്കല്പം പഴയനിയമത്തിൽ ചിത്രീകരിച്ചിരിക്കുന്നത് ഒരു പ്രായം ചെന്ന വൃദ്ധനായ ദൈവത്തോട് ആണ് എന്നതും (ദാനിയേൽ 7:8, 13, 22) അദ്ദേഹത്തിന്റെ വാസസ്ഥലവും സ്വർഗ്ഗീയ കോടതിയും മറ്റും യുഗാറിറ്റിക് സോഴ്സുകളിൽ നിന്ന് കടമെടുത്തതാണ് [1] എന്നും കാണിച്ചു കൊടുത്താൽ വായിൽ പഴം തിരുകിയ പ്രതികരണം ആയിരിക്കും ഉണ്ടാകുക . അത് പോലെ ബൈബിൾ ഉല്പത്തി പുസ്തകത്തിലെ പ്രളയ വിവരണവും മെസൊപ്പൊട്ടേമിയൻ പ്രളയകഥയോട് ഉള്ള അതിന്റെ സാദൃശ്യവും ചരിത്രത്തിലെ തന്നെ ഏറ്റവും രസകരമായ സാദൃശ്യങ്ങളാണ്. ഉദാഹരണമായി :
നമുക്ക് സുമേറിയക്കാരിൽ തുടങ്ങാം, മെസൊപ്പൊട്ടേമിയായിൽ പാർത്തിരുന്ന ഒരു പുരാതന ജനമായിരുന്നു അവർ. പ്രളയത്തെക്കുറിച്ചുള്ള അവരുടെ ഐതിഹ്യം നിപ്പൂരിലെ ശൂന്യശിഷ്ടങ്ങളിൽനിന്ന് കുഴിച്ചെടുക്കപ്പെട്ട ഒരു മൺപലകയിലാണ് കണ്ടെത്തപ്പെട്ടത്. സുമേരിയൻ ദൈവങ്ങളായ അനുവും എൻലിലും മനുഷ്യവർഗ്ഗത്തെ ഒരു ബൃഹത്തായ പ്രളയത്താൽ നശിപ്പിക്കാൻ തീരുമാനിച്ചു. എങ്കീ എന്ന ദൈവത്താൽ മുന്നറിയിപ്പു ലഭിച്ചപ്പോൾ സ്യൂശൂദ്രക്കും അയാളുടെ കുടുംബത്തിനും ഒരു വലിയ കപ്പലിൽ അതിജീവിക്കാൻ കഴിഞ്ഞു.ബാബിലോന്യ ഗിൽഗാമേശ് മഹാകാവ്യത്തിൽ അനേകം വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. അതനുസരിച്ച്, ഗിൽഗാമേശ് തന്റെ പൂർവികനായിരുന്ന ഉത്നാപിശ്ററിമിനെ സന്ദർശിച്ചു, അയാൾക്ക് പ്രളയത്തെ അതിജീവിച്ച ശേഷം നിത്യജീവൻ കൊടുക്കപ്പെട്ടിരുന്നു. തുടർന്നുണ്ടായ സംഭാഷണത്തിൽ, തന്നോട് ഒരു കപ്പൽ പണിയാനും കന്നുകാലികളെയും കാട്ടുമൃഗങ്ങളെയും തന്റെ കുടുംബത്തെയും അതിൽ പ്രവേശിപ്പിക്കാനും പറയപ്പെട്ടുവെന്ന് ഉത്നപിശ്ററിം വിശദീകരിച്ചു. അയാൾ ഓരോ വശവും 200 മീറററുള്ള ആറുവശങ്ങളും ആറു നിലകളുമുള്ള ഒരു വലിയ പെട്ടിപോലെ ഈ കപ്പൽ ഉണ്ടാക്കി. കൊടുങ്കാററ് ആറു പകലും ആറു രാവും നീണ്ടുനിന്നുവെന്ന് അയാൾ ഗിൽഗാമേശിനോടു പറയുന്നു, അനന്തരം അയാൾ ഇങ്ങനെ പറയുന്നു: “ഏഴാം ദിവസം വന്നെത്തിയപ്പോൾ ചുഴലിക്കൊടുങ്കാററ്, ജലപ്രളയം, യുദ്ധത്തിന്റെ നടുക്കം, തകർന്നു, അത് ഒരു സൈന്യത്തെപ്പോലെയാണ് പ്രഹരിച്ചിരുന്നത്. സമുദ്രം ശാന്തമായി, കൊടുങ്കാററ് ശമിച്ചു, പ്രളയം നിലച്ചു. ഞാൻ സമുദ്രത്തിൻമേൽ നോക്കി, ശബ്ദങ്ങളുടെ ധ്വനി അവസാനിച്ചിരുന്നു. സകല മനുഷ്യവർഗ്ഗവും കളിമണ്ണായിത്തീർന്നിരുന്നു.” കപ്പൽ നിസീർപർവതത്തിൽ ഉറച്ചശേഷം ഉത്നപിശ്ററിം ഒരു പ്രാവിനെ പുറത്തുവിട്ടു, അതിന് ഒരു വിശ്രമസ്ഥലം കണ്ടെത്താൻ കഴിയാഞ്ഞപ്പോൾ അത് കപ്പലിലേക്ക് തിരിച്ചുവന്നു. അതിനെതുടർന്ന് ഒരു മീവൽപക്ഷി പോയി, അതും തിരികെവന്നു. പിന്നീട് ഒരു മലങ്കാക്ക പുറത്തുവിടപ്പെട്ടു, അതു തിരികെ വരാഞ്ഞപ്പോൾ വെള്ളം താണുവെന്ന് അയാൾ മനസ്സിലാക്കി. അപ്പോൾ ഉത്നപിശ്ററിം മൃഗങ്ങളെ പുറത്തുവിടുകയും ഒരു യാഗമർപ്പിക്കുകയും ചെയ്തു.
വളരെ പഴക്കമുള്ള ഈ ഐതിഹ്യം ജലപ്രളയത്തെക്കുറിച്ചുള്ള ബൈബിൾ
ഉല്പത്തി പുസ്തകത്തിലെ വിവരണത്തോട് വളരെയേറെ സമാനമാണ്. (ഉല്പത്തി 6,7,8,9 അധ്യായങ്ങൾ വായിക്കുക)
ഇനിയും നിരവധി ഉദാഹരണങ്ങൾ കാണിക്കാവുന്നതാണ്. ഹമ്മുറാബിയുടെ നിയമസംഹിതയും തോറയിലെ കല്പനകളും തമ്മിലുള്ള സാമ്യതകൾ, സുമേറിയൻ ഇതിഹാസങ്ങളിലെയും ബൈബിളിലെയും തൽമൂദിലെയും സൃഷ്ടിവിവരണത്തിലെ സാമ്യതകൾ, യുഗാറിറ്റിക്ക് ടെക്സ്റ്റ്കളും ബൈബിളിലെ സുഭാഷിതങ്ങളും സങ്കീർത്തനവും തമ്മിൽ ഉള്ള സാമ്യതകൾ etc)
പോസ്റ്റ്ന്റെ അവസാനം Foot note കാണുക. വിശദമായി അവിടെ കൊടുത്തിട്ടുണ്ട്.
പ്രധാന ചോദ്യം ഇതാണ്:
പുരാതന ഗ്രന്ഥങ്ങളിൽ നിന്ന് ഇത്തരത്തിൽ വിവരങ്ങൾ ബൈബിൾ കടമെടുക്കുന്നതുമായി
(മിഷനറി ഭാഷയിൽ കോപ്പി അടിച്ചു എന്ന് പറയാം) ബന്ധപ്പെട്ട ഓറിയന്റലിസ്റ്റുകളുടെ നിഗമനങ്ങൾ അംഗീകരിക്കാൻ ക്രിസ്ത്യൻ മിഷനറികൾ തയ്യാറാണോ?
തീർച്ചയായും മിഷനറികൾ പറയാൻ പോകുന്നത് ബൈബിളിൽ ഉള്ള കാര്യങ്ങൾ മുൻഗ്രന്ഥങ്ങളിൽ പറയുന്നു എങ്കിൽ ആ സോഴ്സുകൾ ബൈബിളിൽ പ്രതിപാധിക്കുന്ന അതേ സോഴ്സുകളിൽ നിന്ന് തന്നെയായിരിക്കണം (one source theory) എന്നും വിവരണങ്ങളിൽ കൈകടത്തലുകൾ സംഭവിച്ചിട്ടുണ്ട് എങ്കിലും കാര്യങ്ങളുടെ ശരിയായ വിവരണം ബൈബിൾ നൽകുന്നുണ്ട് എന്നും [2] ആയിരിക്കും. അല്ലാതെ ബൈബിളിനു നൂറ്റാണ്ടുകൾ മുന്നേയുള്ള ഇതിഹാസ കാവ്യങ്ങളിലും മറ്റും ബൈബിളിലെതിന് സമാനമായ വിവരണങ്ങൾ വരുന്നത് ആ ഗ്രന്ഥങ്ങൾ ബൈബിളിനെ കോപ്പി അടിച്ചത് കൊണ്ട് ആണ് (religious borrowing theory) എന്ന മണ്ടത്തരം ഒന്നും ഇവർ പറയില്ല എന്ന് കരുതുന്നു.
മുസ്ലിംകളായ നമ്മൾ എല്ലായിടത്തും പറയുന്നത് ഇതാണ്! അതായത്, ഖുർആൻ മുൻ ഗ്രന്ഥങ്ങളിലെ കൈകടത്തലുകളെ തിരുത്തുകയും അവയിലെ സത്യസന്ധമായ ഭാഗങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും അവയിലെ വ്യാജങ്ങളെ വ്യാജമായി പ്രസ്താവിക്കുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ ഈ ഓൾടെർനിറ്റീവ് തിയറി ക്രൈസ്തവരെ ധർമ്മസങ്കടത്തിൽ ആക്കുന്നു. അതിനാലാണ് അവർ ഇരട്ടത്താപ്പിലേക്ക് തിരിയുന്നത്. ചുരുക്കി പറഞ്ഞാൽ, പുരാതന സാഹിത്യങ്ങളുമായോ പാരമ്പര്യങ്ങളുമായോ ബൈബിൾ വിവരണങ്ങൾ സാമ്യത കാണിക്കുമ്പോൾ മിഷനറികൾ "തടി കയിച്ചിലാക്കാൻ "ഏക ഉറവിട സിദ്ധാന്തം" (one source theory) സ്വീകരിക്കും. എന്നാൽ ഖുർആൻ വിവരണങ്ങൾ ബൈബിളുമായോ പുരാതന സാഹിത്യങ്ങളുമായോ പാരമ്പര്യങ്ങളുമായോ സാമ്യത കാണിക്കുമ്പോൾ മിഷനറികൾ കടമെടുപ്പ് സിദ്ധാന്തത്തിലേക്ക് (religious borrowing theory ) തിരിയുന്നു.
നവീകരണ സിദ്ധാന്തം
(Theory of Innovation)
ഇനി ഖുർആന്‍ അതിനു മുന്നേയുള്ള ബൈബിൾ അടക്കം ഉള്ള ഗ്രന്ഥങ്ങളിലെ പ്രതിപാദ്യ വിഷയങ്ങളുമായി യാതൊരു വിധ സാമ്യതകളും ഇല്ല എന്ന് കരുതുക. അപ്പോഴും മിഷനറികളുടെ പ്രശ്നം തീരുമോ? അവർക്ക് ഖുർആൻ സ്വീകാര്യയോഗ്യമാകുമോ? ഒരിക്കലും ഇല്ല.
അന്നേരം അവർ മറ്റൊരു സിദ്ധാന്തവുമായി മുന്നോട്ടു വരും. അതാണ് നവീകരണ സിദ്ധാന്തം. അതായത് അവർ പറയും : ഖുർആൻ ഒരേ ദൈവത്തിൽ നിന്നായിരുന്നു എങ്കിൽ അതിനു മുൻവേദങ്ങളിലെ വിഷയവുമായി സമാനതകൾ കാണുമായിരുന്നു. എന്നാൽ അങ്ങനെയൊരു കോമൺ ഫാക്ടർ കാണാത്തത് കൊണ്ട് ഖുർആൻ ഒരു നവീന ആശയം ആണ്. ഇതിന് പൂർവ്വവേദങ്ങളുമായി യാതൊരു റിലേഷനും ഇല്ല എന്ന് ആയിരിക്കും അടുത്ത വിമർശനം . ചുരുക്കത്തിൽ :
സാമ്യതകൾ കടമെടുക്കുന്നതിനെ സൂചിപ്പിക്കുന്നു അതിനാൽ അംഗീകരിക്കാൻ കഴിയില്ല. വ്യത്യാസങ്ങൾ പുതുമയെ സൂചിപ്പിക്കുന്നു, അതിനാൽ അംഗീകരിക്കാൻ കഴിയില്ല.
ഇതിനെയാണ് മിഷനറി ഇവാഞ്ചലിസത്തിന്റെ വ്യാജ നയം എന്ന് പറയുന്നത്. ഇത്തരം Tautological യുദ്ധങ്ങളാണ് (പറഞ്ഞത് തന്നെ ആവർത്തിക്കുക) മിഷനറികൾ ഇക്കാലമത്രയും പയറ്റി കൊണ്ടിരിക്കുന്നത്.
മിഷനറി Tautology യും
അതിന്റെ പ്രത്യാഘാതവും
എന്തുകൊണ്ടാണ് തങ്ങൾ ഖുർആനിൽ വിശ്വസിക്കാത്തതെന്ന് തെളിയിക്കാനല്ല അവർ ഈ രീതി ഉപയോഗിക്കുന്നത്. മറിച്ചു അറിവില്ലാത്ത മുസ്ലിംകളെ ഖുർആനിനെക്കുറിച്ച് സംശയമുണ്ടാക്കാനും അവരെ ബൈബിൾ അംഗീകരിക്കാൻ പ്രേരിപ്പിക്കാനും, മറ്റുള്ളവരെ ഇസ്ലാം പരിഗണിക്കുന്നതിൽ നിന്ന് തടയാനും മാത്രമാണ്. ഖുർആൻ പറഞ്ഞത് എത്ര സത്യമാണ്.
[Quran 2:120]
യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ.
ഖുർആൻ തന്നെ ഉണ്ടാകരുത് എന്നവർ ആഗ്രഹിക്കുന്നു. ദൈവം മനുഷ്യനായി എന്ന തരത്തിലുള്ള , 3 ദേവന്മാരുടെ ഐക്യത്തിലുള്ള വിശ്വാസം (അതായത്, ത്രിത്വം) കൂടി അടങ്ങിയതാണല്ലോ ബൈബിളിൽ ഉള്ള വിശ്വാസം. നമുക്ക് ഒരു ഉദാഹരണം നോക്കാം : ഖുർആൻ മുഴുവനും നാലഞ്ചു വാക്യങ്ങൾ ഉൾക്കൊള്ളുന്ന ഒരൊറ്റ അധ്യായം മാത്രമായിരുന്നുവെന്ന് കരുതുക.
ഉദാഹരണമായി സൂറ ഇഖ്ലാസ് 1-5. അതിൽ പറയുന്നത് ഇങ്ങനെയാണ് :
[ ] പ്രഖ്യാപിക്കുക: അവൻ അല്ലാഹു ഏകൻ ആണ്. അവൻ ഏവർകും ആശ്രയമാണ്. അവൻ ആരുടെയും സന്തതിയായി ജനിച്ചിട്ടില്ല. ജനിപ്പിക്കുകയുമില്ല.അവനു തുല്യമായി ഒന്നും തന്നെയില്ല.
മിഷനറികൾ ഇത് സ്വീകരിക്കുമോ?
ഖുർആനിന് പറയാനുള്ളത് ഇത് തന്നെയാണ്. ഇതിൽ നിന്ന് വ്യക്തമാകുന്നത്
ഖുർആനിന്റെ മേൽ ഇവർ ആരോപിക്കുന്ന ഉറവിടമല്ല ഇവരുടെ യഥാർത്ഥ പ്രശ്നം, മറിച്ച് അതിലെ ഉള്ളടക്കങ്ങൾ തന്നെയാണ് എന്നതാണ്.
ചില പ്രധാന ചോദ്യങ്ങൾ
മുഹമ്മദ് നബി യഹൂദ -ക്രൈസ്തവരിൽ നിന്ന് കടം എടുത്തു എന്ന വാദം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.
- മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ചുള്ള ചരിത്രപരമായ വസ്തുക്കൾ ധാരാളമായി ലഭ്യമായിട്ടും, വിമർശകർ നൂറ്റാണ്ടുകളായി അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് നടത്തിയ ഗവേഷണങ്ങൾക്കിടയിലും, ഒരു നിഗൂഡ്ഡനായ അധ്യാപകനെ (അധ്യാപകരെ) ഇതുവരെ കണ്ടെത്താനായിട്ടില്ല. എങ്കിൽ മുഹമ്മദ് (S) ആരിൽ നിന്നാണ് ഇതെല്ലാം പഠിച്ചത്?
- മുഹമ്മദ് നബിയെ (S) 13 വർഷത്തോളം സ്വന്തം സമകാലികർ എതിർക്കുകയും പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്ത കാലഘട്ടമാണ് അദേഹത്തിന്റെ മെക്കാ കാലഘട്ടം. കഠിനമായ ശത്രുക്കളുടെ ഈ വ്യാപ്തിയിലും , മുഹമ്മദ് നബിയുടെ വെളിപാടിനെ പറ്റിയുള്ള അവകാശവാദം കെട്ടിച്ചമച്ചതാണെന്ന് ജനങൾക്ക് മുന്നിൽ തെളിയിക്കാൻ അവർക്ക് കഴിഞ്ഞില്ലേ? അദ്ദേഹത്തിന്റെ വെളിപാടിന്റെ ഉറവിടം എന്ന് അവർ ആരോപിക്കുന്ന ആ ഉറവിടത്തെ കണ്ടെത്താനും ആ വ്യക്തിയെ വെളിപ്പെടുത്താനും അവർക്ക് കഴിഞ്ഞില്ലേ? ഈ വാദം ഉന്നയിച്ച അദ്ദേഹത്തിന്റെ ചില എതിരാളികൾ പോലും പലപ്പോഴും മനസ്സ് മാറ്റുകയും മുഹമ്മദിന്റെ വെളിപാടുകളുടെ ഉറവിടം മന്ത്രവിദ്യയോ പിശാച് ബാധയോ ആണെന്ന് ആരോപിക്കുകയും ചെയ്തതായിട്ടാണ് ചരിത്രം പറയുന്നത്. ഒരു ശരിയായ ഉറവിടം ശത്രുക്കൾക്ക് അറിയുമായിരുന്നു എങ്കിൽ അവർ പലതവണ തങ്ങളുടെ ആരോപണങ്ങൾ മാറ്റിക്കൊണ്ട് ഇരുന്നത് എന്ത് കൊണ്ട്?
- മുഹമ്മദ് നബി (S) തന്റെ ജനതയ്ക്കിടയിലാണ് വളർന്നത്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നാനാവശങ്ങളും അവർക്ക് മുന്നിൽ തുറന്നു കിടന്നിരുന്നു. (പ്രത്യേകിച്ചും മരുഭൂമിയിലെ ഗോത്രജീവിതത്തിന്റെ സ്വഭാവ സവിശേഷത മൂലം). മറ്റ് ചില വ്യക്തികൾ പഠിപ്പിച്ച ആശയങ്ങളുടെ ക്രെഡിറ്റ് അവർക്ക് കൊടുക്കാതെ സ്വയം അവകാശപ്പെടുന്ന വ്യക്തിയാണ് മുഹമ്മദ് എന്ന സംശയം, അദ്ദേഹത്തെ നന്നായി അറിയുന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുൾപ്പെടെ അദ്ദേഹത്തിന്റെ സമകാലികരിൽ ബഹുഭൂരിപക്ഷത്തിനും ഉണ്ടെങ്കിൽ, അദ്ദേഹത്തിന്റെ സത്യസന്ധതയിൽ അവർ എങ്ങനെ വിശ്വസിച്ചു?
- ചരിത്രത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച സമ്പൂർണ്ണവും അനുരൂപവുമായ ഒരു മതം ഏത് തരത്തിലുള്ള അധ്യാപകനാണ് മുഹമ്മദ് നബിയെ പഠിപ്പിച്ചത്? പഠിപ്പിച്ചു കൊടുത്ത തങ്ങളുടെ പേര് അവഗണിക്കുകയും പഠിച്ച കാര്യങ്ങൾ മറ്റൊരു ദൈവിക ഉറവിടത്തിലേക്ക് അവകാശപ്പെടുകയും വീണ്ടും തങ്ങളിൽ നിന്ന് വിദ്യ നേടുകയും ചെയ്യുന്ന മുഹമ്മദ് എന്ന വിദ്യാർത്ഥിക്കെതിരെ ആ വ്യക്തി അല്ലെങ്കിൽ ഒന്നിലധികം ആളുകൾ (അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ) സംസാരിക്കാത്തത് എന്തുകൊണ്ട്?
- അദ്ദേഹത്തിന്റെ സമകാലികരിൽ അനേകം യഹൂദരും ക്രിസ്ത്യാനികളും അദ്ദേഹത്തിന്റെ അധ്യാപനങ്ങളിൽ വിശ്വസിച്ചു മുസ്ലിംകളായി തീരുകയും ചെയ്തു. അവരിൽ Abdullah Ibn Salam, Asad bin Ubayd, Tha'labah bin Sa'yah, Usayd bin Sa'yah എന്നിവരെ പോലെയുള്ള യഹൂദ-ക്രൈസ്തവ പുരോഹിത ഗണങ്ങളും (Clergy) ഉൾക്കൊള്ളുന്നു. മുഹമ്മദ് നബി അവരുടെ തിരുവെഴുത്തുകളിൽ നിന്ന് പകർത്തുകയോ പുരോഹിതരിൽ നിന്നോ റബ്ബികളിൽ നിന്നോ പഠിക്കുകയോ ആണെന്ന് അറിയാമെങ്കിൽ അദ്ദേഹത്തിന്റെ സത്യസന്ധതയിൽ അവർ എങ്ങനെ വിശ്വസിച്ചു? യഹൂദവേദങ്ങളിലും മറ്റും അഗാധ പാണ്ഡിത്യമുള്ള അബ്ദുല്ലാഹിബ്നു സലാമിനെ പോലുള്ളവർക്ക് പോലും തങ്ങളുടെ വേദത്തിൽ നിന്ന് ആണ് മുഹമ്മദ് കോപ്പി അടിച്ചത് എന്ന് മനസ്സിൽ ആയില്ലേ? മുഹമ്മദ് നബിയുടെ വെളിപാട് നെ ഒന്നാമതായി സ്ഥിതീകരിച്ചതും അദ്ദേഹത്തിന്റെ പ്രവാചക ലക്ഷണങ്ങൾ തിരിച്ചറിഞതും Warakat Ibn Nawfal എന്ന നെസ്തോറിയൻ ക്രൈസ്തവ പുരോഹിതൻ ആയിരുന്നല്ലോ.?
- ആളുകളുടെ സാന്നിധ്യത്തിൽ മുഹമ്മദ് നബിക്ക് ഖുർആൻ വെളിപാടുകൾ ഉണ്ടായതായി കാണാം . 23 വർഷങ്ങൾക്ക് നടുവിൽ ആണ് ഖുർആൻ വെളിപ്പെടുത്തപ്പെട്ടത്. എങ്കിൽ അത് നൽകിയത് നബിയുടെ അദൃശ്യനായ അദ്ധ്യാപകനായിരുന്നോ? ഇത്രയും കാലം അയാൾക്ക് എങ്ങനെ ഒളിച്ചിരിക്കാൻ കഴിഞ്ഞു? അല്ലെങ്കിൽ നിരന്തരം അനുയായികളാൽ വലയം ചെയ്യപ്പെട്ട മുഹമ്മദ് നബി(S) യുടെ 23 വർഷക്കാലം ഒരിക്കൽ പോലും പിടിക്കപ്പെടാതെ ആ അധ്യാപകന് പതിവായി രഹസ്യ സന്ദർശനങ്ങൾ നടത്താൻ എങ്ങനെ കഴിഞ്ഞു?
Conclusions:
______________
ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ അവർ തയ്യാറല്ല. ക്രിസ്ത്യൻ മിഷനറികൾ അവരുടെ സ്വന്തം പ്രത്യയശാസ്ത്രത്തെക്കുറിച്ച് ആശയക്കുഴപ്പത്തിലായതിനാൽ, ഖുർആന്റെ മേലും അങ്ങനെ പലതും തട്ടിവിടുന്നതാണ്. മുഹമ്മദ് നബിയുടെ (S) ദൗത്യം ക്രിസ്ത്യാനികളുടെയും യഹൂദരുടെയും മധ്യത്തിൽ ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് ഒരു പ്രശ്നമല്ലെന്ന നിഗമനത്തിൽ എത്താം.
പ്രവാചകനായ മോശെയും എബ്രായരും അയൽ സംസ്കാരങ്ങളിലെ മതങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നും മറ്റും കടമെടുത്തതായി മതേതര പണ്ഡിതന്മാർ ആരോപിക്കുന്നുണ്ട്. എന്നിരുന്നാലും, മുഹമ്മദ് നബി(S) യുടെ ജീവിതത്തെ ആത്മാർത്ഥമായി പഠിച്ച ഏതൊരാൾക്കും അദ്ദേഹത്തിന്റെ ആത്മാർത്ഥത ബോധപൂർവമായ കടമെടുക്കലിനെയും കെട്ടിച്ചമക്കലിനെയും നിരാകരിക്കുന്നതായി കാണാൻ കഴിയും.
കാരെൻ ആംസ്ട്രോംഗ് തന്റെ A History of God എന്ന പുസ്തകത്തിൽ മുഹമ്മദ് നബിയ്ക്ക് ദൈവം വെളിപാട് നൽകിയതിനെക്കുറിച്ച് എഴുതുന്നു:
[ ] 610-ൽ ഹിജാസിലെ മക്കയിൽ ബൈബിൾ വായിച്ചിട്ടില്ലാത്ത യെശയ്യാവിനെയും യിരെമ്യാവിനെയും യെഹെസ്കേലിനെയും കുറിച്ച് കേട്ടിട്ടില്ലാത്ത ഒരു അറബ് വ്യാപാരിക്ക് ഉണ്ടായ അനുഭവം അവരുടെ അനുഭവത്തിന് സമാനമായിരുന്നു. [കാരെൻ ആംസ്ട്രോംഗ്, എ ഹിസ്റ്ററി ഓഫ് ഗോഡ്. P. 132]
സ്വിസ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ റോജർ ഡ്യുപാസ്ക്വിയർ ഇങ്ങനെ പ്രസ്താവിച്ചു :
[ ] ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു നിരക്ഷരനായ വ്യാപാരിക്ക്, വികാരങ്ങളെ ഇളക്കിവിടാനുള്ള കഴിവുള്ള, അനുകരിക്കാനാവാത്ത സൗന്ദര്യത്തിന്റെതായ ഒരു വചനം നിർമ്മിക്കാൻ എങ്ങനെ സാധിച്ചു എന്നതിന്റെ വ്യക്തമായ വിശദീകരണം ഇന്നുവരെ ആരും മുന്നോട്ട് വച്ചിട്ടില്ല. അക്കാലത്ത് മനുഷ്യർക്കിടയിൽ നിലവിലുള്ള ആശയങ്ങളെക്കാൾ വളരെ ഉയർന്ന അറിവും ജ്ഞാനവും അതിൽ ഉള്ളടങ്ങിയിരിക്കുന്നു. 'മുഹമ്മദ് ഉപയോഗിച്ച ഉറവിടങ്ങൾ' നിർണ്ണയിക്കാനും തന്റെ 'ഉപബോധമനസ്സിൽ' നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയ മനശാസ്ത്രപരമായ പ്രതിഭാസത്തെ വെളിച്ചത്തുകൊണ്ടുവരാനും ശ്രമിക്കുന്ന പടിഞ്ഞാറൻ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾ ഒരു കാര്യം മാത്രമേ തെളിയിച്ചിട്ടുള്ളൂ: ആ രചയിതാക്കളുടെ മുസ്ലിം വിരുദ്ധമായ മുൻവിധികൾ. [റോജർ ഡ്യുപാസ്ക്വിയർ, അൺവെയിലിംഗ് ഇസ്ലാം. P. 53]_____________________________________________________________________________________________________________________________________________________________________________________________________________
References :
[1]. Ugarit / Baal Cycle
El, the aged high God, is the ultimate sovereign in the council. El bestows kingship upon the god Baal, the Cloud-Rider, after Baal defeats the god Yamm in battle.Baal is king of the gods and El's vizier. His rule is everlasting.
![]() |
The Baal Cycle, the most famous of the Ugaritic texts displayed in the Louvre. |
https://www.logos.com/ugaritic

[2]. ഗിൽഗാമെഷിലേയും ബൈബിളിലേയും പ്രളയകഥകൾക്ക് ഒട്ടേറെ സമാനതകളുണ്ട്. ബൈബിളിലെ കഥ ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതിനാലാണ് അവക്കിടയിൽ ഇത്രയേറെ യോജിപ്പ് വന്നതെന്ന് കരുതുന്നവരുണ്ട്. എന്നാൽ യാഥാസ്ഥിതിക ക്രിസ്തീയ നിലപാട് ഈ വാദം തിരസ്കരിക്കുന്നു. രണ്ടുകഥകളും തമ്മിൽ ഒട്ടേറെ വ്യത്യാസങ്ങളും കണ്ടെത്താൻ കഴിയുമെന്നും അവ പരിഗണിക്കുമ്പോൾ ബൈബിൾ കഥയുടെ ഉറവിടം ഗിൽഗമെഷല്ലെന്നും രണ്ടു കഥകളും ഒരു പൊതുപാരമ്പര്യത്തിന്റെ സ്വതന്ത്രവും സമാന്തരവുമായ രൂപങ്ങളാണെന്നും പറയുന്നതാണ് ശരിയെന്നുമാണ് ഈ നിലപാടിന്റെ വിശദീകരണം.________________________________________________________________________________________
[Catholic Encyclopedia - Noah ]
Foot Notes :
A. ഹമുറാബിയുടെ നിയമസംഹിതയുമായി ഒട്ടേറെ സാദൃശ്യങ്ങളുണ്ട് തോറയിലെ നിയമങ്ങള്‍ക്ക്. ജൂതന്മാരുടെ ആവിര്‍ഭാവത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഹമുറാബി കോഡ് രൂപപ്പെട്ടിട്ടുണ്ട്. ഇവ രണ്ടിനും ഇടയിലെ അസാധാരണമായ സാദൃശ്യം കാരണം വിഗ്രഹാരാധകരുടെ നിയമസംഹിതയായ ഹമുറാബിയുടെ മറ്റൊരു പതിപ്പാണ് തോറയെന്ന് പോലും തെറ്റിദ്ധരിക്കാനിടയുണ്ട്.
ഉദാഹരണമായി തൗറാത്തിലെ ഒരു പരാമര്‍ശം ഇങ്ങനെയാണ്
[പുറപ്പാട് 21/ 28-32]
ഒരു കാള ഒരു പുരുഷനെയോ, സ്ത്രീയെയോ കുത്തുകയും അയാള്‍/ അവള് മരണപ്പെടുകയും ചെയ്യുന്ന പക്ഷം ആ കാളയെ എറിഞ്ഞ് കൊല്ലേണ്ടതുണ്ട്. അതിന്റെ മാംസം ഭക്ഷിക്കാവതല്ല. എന്നാല്‍ കാളയുടെ ഉടമസ്ഥന് പൂര്‍ണാര്‍ത്ഥത്തില്‍ നിരപരാധിയായിരിക്കും. എന്നാല്‍ കാള ഇതിന് മുമ്പും ആക്രമണ സ്വഭാവം കാണിക്കുകയും, ഉടമസ്ഥന് അതേക്കുറിച്ച് അറിയിക്കപ്പെടുകയും ചെയ്തതിന് ശേഷം ആരെയെങ്കിലും കുത്തിക്കൊന്നാല്‍ കാളയെ എറിഞ്ഞ് കൊല്ലുകയും, ഉടമസ്ഥനെ വധിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ കാള അടിമയെയാണ് കുത്തിക്കൊല്ലുന്നതെങ്കില് അവരുടെ മുതലാളിക്ക് മുപ്പത് ശാക്കല് വെള്ളിനാണയം നല്‍കുകയും കാളയെ എറിഞ്ഞ് കൊല്ലുകയുമാണ് വേണ്ടത്.
ഇതുസംബന്ധിച്ച് തോറക്ക് മുന്നേയുള്ള ഹമുറാബിയില്‍ വന്നത് ഇപ്രകാരമാണ് :
[ ] വഴിയില്‍ നടക്കവെ കാള ആരെയെങ്കിലും കുത്തിക്കൊലപ്പെടുത്തിയാല്‍ കാളയെ കൊല്ലുകയെന്നതല്ലാതെ മറ്റ് പരിഹാരമൊന്നുമില്ല. എന്നാല്‍ കാള മുമ്പ് ആരെയെങ്കിലും കുത്തുകയും ഇക്കാര്യം ഉടമസ്ഥന് അറിയുകയും അതിന്റെ കൊമ്പ് മുറിക്കാതിരിക്കുകയും ചെയ്തുവെങ്കില്‍ കാളയെ കൊല്ലുകയും, ഉടമസ്ഥന് മുപ്പത് ശാക്കല് വെള്ളിനാണയം നല്‍കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ അടിമയെയാണ് കുത്തിയതെങ്കില്‍ ഇരുപത് വെള്ളിനാണയമാണ് നല്‍കേണ്ടത്) [ഹമുറാബി ഖണ്ഡിക 250-252]
പുറപ്പാട് പുസ്തകം 8/22 ഉം ഹമുറാബിയിലെ 124-ാം ഖണ്ഡികയും തമ്മിലും ഈയര്‍ത്ഥത്തിലുള്ള സമാനത കാണാവുന്നതാണ്. പുറപ്പാട് 22/10-12 ഹമുറാബി ഖണ്ഡിക 244-246-266 തുടങ്ങിയവയ്ക്കുമിടയിലും മറ്റ് പല വചനങ്ങള്ക്കിടയിലും ഇത്തരം സാദൃശ്യങ്ങള്‍ കാണാവുന്നതാണ്.
വേദഗ്രന്ഥവുമായി ബന്ധപ്പെട്ട വിജ്ഞാനകോശത്തില്‍ ഇതേക്കുറിച്ച് വന്ന വിവരണം ഇപ്രകാരമാണ് :
[ ] ഇപ്രകാരം മോശെയുടെ നിയമത്തിനും, ഹമുറാബിയുടെ നിയമസംഹിതക്കുമിടയില് ധാരാളം സമാനതകള്‍ കാണാവുന്നതാണ്. ഈ യോജിപ്പുകളെല്ലാം കേവലം യാദൃശ്ചികമെന്ന് പറഞ്ഞ് തള്ളാന്‍ നമുക്കാവില്ല. ഇസ്രയേലികള്‍ കന്‍ആന്‍ ഭൂമിയിലെത്തിയ ശേഷം ബാബിലോണിയന്‍ സംസ്കാരവുമായി ചേര്‍ന്ന് ജീവിക്കുകയും അതേതുടര്ന്ന് തങ്ങള്‍ക്ക് പ്രയോജനകരമായവ അവയില്‍ നിന്ന് പലതും കൊളുത്തിയെടുക്കുകയുമാണ് ചെയ്തത്. https://en.m.wikisource.org/wiki/1911_Encyclopædia_Britannica/Bible
B. ലോകത്തിന്റെയും മാനവകുലത്തിന്റെയും പ്രാരംഭവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരിട്ടോ അല്ലാതെയോ പൗരാണിക കിഴക്കന്‍ ആചാരങ്ങളില്‍ നിന്ന് വിവരം കടമെടുക്കുന്ന കാര്യത്തില്‍ ബൈബിളിന്റെ രചയിതാക്കള്‍ക്ക് സന്ദേഹമുണ്ടായിരുന്നില്ല. വിശിഷ്യാ ഈജിപത്, കന്‍ആന്‍ തുടങ്ങിയ സംസ്കാരങ്ങളില്‍ നിന്നും അവര്‍ വിവരങ്ങള്‍ കൊളുത്തിയെടുക്കുകയുണ്ടായി.
ഫെല്സിയാന് ശാലി പറയുന്നു :
തങ്ങളുടെ ദൈവങ്ങളോടുള്ള ആദരവ് കാരണം ചില ഇസ്രയേലികള്‍ ചില പുരാണങ്ങള്‍ രചിക്കുകയുണ്ടായി. പിന്നീടവ അവരുടെ വേദഗ്രന്ഥത്തിലേക്ക് പകര്ത്തിയെഴുതുകയാണുണ്ടായത്. ലോകത്തെയും മനുഷ്യനെയും സൃഷ്ടിച്ചത്, നഷ്ടപ്പെട്ട് പോയ സ്വര്‍ഗം, പ്രളയം തുടങ്ങിയവയെല്ലാം അവയില്‍ വിഷയീഭവിക്കുകയുണ്ടായി. ഇസ്രയേലുമായി ബന്ധമുണ്ടായിരുന്ന ബാബിലോണിയ, ഈജിപ്ത് തുടങ്ങിയ നാടുകളിലെ പുരാണങ്ങളില്‍ നിന്ന് കടമെടുത്തതായിരുന്നു അവ.
C. BC-3300 ൽ സുമേറിയൻസ് അക്ഷരം കണ്ടു പിടിച്ചതിന് ശേഷം 3100 BC യിൽ അവർ നമ്മുടെ ബൈബിൾ പഴയനിയമം പോലെ പുസ്തകം എഴുതി. അതിന്റെ കളിമൺ -ഫലകങ്ങളിൽ എഴുതിയ മൂവായിരത്തോളം കോപ്പികൾ എക്സ്കവേഷനുകളിൽ നമുക്ക് ലഭ്യമായിട്ടുണ്ട്. അതിൽ പല കാര്യങ്ങളും പറയുന്നത് കാണാം. അന്നത്തെ സുമേറിയൻസിന്റെ ഉൽപ്പത്തി പുസ്തകത്തിൽ സൃഷ്ടിപ്പിനെ കുറിച്ചും അതിൽ തന്നെ മനുഷ്യസൃഷ്ടിപ്പിനെ കുറിച്ചും ബൈബിളിലെതിന് സമാനമായ വിവരണങ്ങൾ കാണാം. ദൈവം സ്വൊന്തം രൂപത്തിൽ സൃഷ്ടിച്ചു എന്ന് ഒന്നും ഇല്ലെങ്കിലും.
ഒന്നാം ദിവസം പ്രപഞ്ചത്തെ, രണ്ടാം ദിവസം രാവും പകലും വേർപെടുത്തി. മൂന്നാം ദിവസം ജന്തുജാലങ്ങളെ, ഇങ്ങനെയാണ് സുമേറിയൻ ഇതിഹാസങ്ങൾ പറയുന്നത്. അവരുടെ ദൈവം 6 ആം ദിവസം മനുഷ്യനെ സൃഷ്ടിക്കുന്നു. സൃഷ്ടിച്ചത് സ്ത്രീയും പുരുഷനും ആയാണ്. പുരുഷൻ ആദമും സ്ത്രീ ലില്ലിത്ത്. അവരെ ഒരുമിച്ചു സൃഷ്ടിച്ചു... ഒരുമിച്ചു പാർപ്പിച്ചു. കുറച്ച് ആയപ്പോൾ അവർ തമ്മിൽ സ്ത്രീയോ പുരുഷനോ? ആർക്ക്ക് ആണ് മേൽകൈ (Upper hand) എന്നതിനെ ചൊല്ലി അടിയായി. ഒടുവിൽ ലില്ലിത്ത് സ്ത്രീ സമത്വവും വാദിച്ചു ആദ്യത്തെ ഫെമിനിസ്റ്റ് ആയി ഇറങ്ങി പോയി. ലില്ലിത്ത് പോയ ദുഃഖത്തിൽ ഇരുന്ന ആദമിനെ കണ്ട ദൈവത്തിനു
പുരുഷൻ ഏകൻ ആയിരിക്കുന്നത് നല്ലത് അല്ല എന്ന് തോന്നി. ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതെ ഇരിക്കാൻ ആദമിനെ ഉറക്കി കിടത്തി വാരിയെല്ലു കൊണ്ട് ഹവ്വയെ ഉണ്ടാക്കി എന്ന് ബൈബിളിലും ഉണ്ടല്ലോ. എന്നാൽ പഴയനിയമ ബൈബിൾ എഴുത്തുകാര്‍ ലില്ലിത്ത് ന്റെ കാര്യം വിട്ടു കളഞ്ഞു കൊണ്ട് ആണ് ബൈബിൾ പഴയനിയമം എഴുതിയത്. ഈ വിവരങ്ങൾ ഒക്കെ യഹൂദ റബ്ബിമാർ ഉല്പത്തി പുസ്തകത്തിന്റെ വ്യാഖ്യാനത്തിൽ എഴുതുന്നുണ്ട്. ലില്ലിത്ത് എന്നിട്ട് പ്രതികാര ചിന്തയും ആയി ഇവരെ വഴി പിഴപ്പിക്കാൻ സ്ത്രീയുടെ സുന്ദരമായ മുഖവും പാമ്പ്ന്റെ ഉടലുമായി ഇവരുടെ പിന്നാലെ കൂടുകയും സൂത്രത്തിൽ വിലക്കപ്പെട്ട പഴം തീറ്റിച്ചു എന്ന് ആണ് കഥ.
D. യുഗാരിതീയരുടെ (Ugarits) മതവിശ്വാസത്തിന്റെ പഠനം, പുരാതന ഇസ്രായേലിന്റെ വിശ്വാസവ്യസ്ഥയെക്കുറിച്ചുള്ള അറിവിനും പുതിയ മാനം നൽകി.
എബ്രായ ബൈബിളിൽ പ്രവാചകന്മാർ അപലപിക്കുന്ന ദൈവങ്ങളായ ബാലും മറ്റും യുഗാരിതീയരുടെ വിശ്വാസവ്യവസ്ഥയിൽ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു. ഇസ്രായേലിന്റെ ദൈവസങ്കല്പം കാനാനിലെ ഇതരജനതകളുടെ വിശ്വാസലോകത്തെ പലതരത്തിലും സ്പർശിച്ചുനിന്നിരുന്നെന്നും യുഗാരിത് ഫലകങ്ങൾ വെളിപ്പെടുത്തി. ഏൽ, ബാൽ മുതലായ യുഗാരിതീയ ദൈവങ്ങളുടെ പല സവിശേഷതകളും എബ്രായ ബൈബിളിലെ യഹോവയ്ക്ക് പകർന്നു കിട്ടി. ഏലിനെപ്പോലെ യഹോവയും അത്യുന്നത ദൈവമായി. കൊടുങ്കാറ്റിന്റെ ദൈവമായ ബാലിനെപ്പോലെ യഹോവയ്ക്കും പ്രപഞ്ചത്തിലെ പ്രളയശക്തികൾക്കെതിരെ സമരം ചെയ്യുന്ന യോദ്ധാവിന്റെ പ്രതിച്ഛായ കിട്ടി. എബ്രായ
ബൈബിളിലെ 29-ആം സങ്കീർത്തനത്തിൽ ഉടനീളം യുഗാരിതീയ ആരാധനയിലെ ശൈലിയും സങ്കല്പങ്ങളുമാണ്. ബാലിന്റെ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന ഒരു കീർത്തനം യഹോവയ്ക്കായി മാറ്റിയെടുത്തപ്പോൾ രൂപപ്പെട്ടതാണ് ആ സങ്കീർത്തനമെന്ന കാര്യത്തിൽ പണ്ഡിതന്മാർ യോജിക്കുന്നു.
ബൈബിൾപാഠങ്ങളുടെ സൂക്ഷ്മവിശകലത്തിലും യുഗാരിതീയ ഭാഷ സഹായകമാകുന്നു. ഉദാഹരണത്തിന്, ആമോസ് പ്രവാചനകനേയും, മോവാബിലെ മേഷാ രാജാവിനേയും ബൈബിൾ
ആട്ടിടയന്മാരെന്ന വിശേഷിപ്പിക്കുന്നതായി കരുതപ്പെട്ടിരുന്നു. എന്നാൽ 'ആട്ടിടയൻ' എന്ന് പരിഭാഷപ്പെടുത്തപ്പെട്ട എബ്രായ വാക്കിന് സമാനമായ വാക്ക് യുഗാരിതീയ ഫലകങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു പ്രത്യേക തൊഴിൽ സംഘടനയിൽ അംഗമായ ബഹുമാന്യവ്യക്തി എന്ന അർത്ഥത്തിലാണ്. ഇത്തരം അറിവുകൾ പാഠഭാഗങ്ങളുടെ സൂക്ഷ്മമായ പുനർവായനയ്ക്ക് വഴിതുറക്കുന്നു. അതിനാൽ, യുഗാരിതീയ ഭാഷയുടെ കണ്ടെത്തലിനു ശേഷം ആ ഭാഷയുടെ പഠനം ബൈബിൾ പാണ്ഡിത്യത്തിന്റെ അവശ്യഘടകമായി മാറിയിരിക്കുന്നു.
[യുഗാരിതിക്ക്, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 785-86]
യുഗാരിതീയ ഗ്രന്ഥങ്ങളിൽ ഒന്നായ ദാനെലിന്റെ ഐതിഹ്യത്തിലെ ദാനെൽ, എബ്രായബൈബിളിലെ ദാനിയേലിന്റെ പൂർവരൂപമായിരിക്കാം എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
[കേംബ്രിഡ്ജ് ബൈബിൾ സഹകാരി(പുറങ്ങൾ 275-76]
E. യുഗാരിറ്റിലെ മുഖ്യദേവനായിരുന്നു El. എന്നാൽ യഹോവയ്ക്കായി പല സങ്കീർത്തനങ്ങളിലും ഉപയോഗിച്ചിരിക്കുന്ന ദൈവ നാമം EL എന്ന് ആണ്.
കുറഞ്ഞപക്ഷം അതിന് ഭക്തരായ ക്രിസ്ത്യാനികളും മുൻതൂക്കം നൽകിയിട്ടുണ്ട്. സങ്കീർത്തനങ്ങളും യുഗാറിറ്റിക് ഗ്രന്ഥങ്ങളും വായിക്കുമ്പോൾ, യഹോവ പ്രശംസിക്കപ്പെടുന്ന അതേ വിശേഷണങ്ങളിലൂടെ തന്നെയാണ് El പ്രശംസിക്കപ്പെടുന്നതെന്ന് കാണാം. വാസ്തവത്തിൽ, ഈ സങ്കീർത്തനങ്ങൾ മിക്കവാറും El നെ പറ്റിയുള്ള യുഗാറിറ്റിക് അല്ലെങ്കിൽ കാനനൈറ്റ് സ്തുതിഗീതങ്ങളായിരുന്നു, അവ ഇസ്രായേലികൾ ലളിതമായി സ്വീകരിച്ചു, (കോപ്പി അടിച്ചു).
Ugaritic Text കളിൽ (K.T.U) ഏലിനെ “മനുഷ്യരുടെ പിതാവ്”, “സ്രഷ്ടാവ്”, “സൃഷ്ടിയുടെ സ്രഷ്ടാവ്” എന്ന് വിളിക്കുന്നു. ഈ ഗുണവിശേഷങ്ങൾ പഴയനിയമവും യഹോവയ്ക്ക് നൽകിയിട്ടുണ്ട്.
F. ബൈബിളും യുഗാരിറ്റ് ടെക്സ്റ്റ്കളും തമ്മിലുള്ള രസകരമായ മറ്റൊരു സമാനതയാണ് “ബലിയാടുകളെ (Scapegoat) അയക്കുന്ന
പാപപരിഹാര ദിനം എന്നറിയപ്പെടുന്ന വാർഷിക ആചാരം. ഒന്ന് ദൈവത്തിനും മറ്റൊന്ന് പിശാചിനും.
ഈ ആചാരവുമായി ബന്ധപ്പെട്ട ബൈബിൾ വാക്യം ലേവ്യപുസ്തകം 16: 1-34 ആണ്. അത് പ്രകാരം കുറി വീണ ഒരു ആടിനെ അസാസ്സേലിനായി മരുഭൂമിയിലേക്കു അയക്കുന്നു. യഹോവക്ക് കുറി വീണ ആടിനെ ബലി അർപ്പിക്കുന്നു.
ഈ ആചാരത്തെ “എലിമിനേറ്ററി” ആചാരം എന്ന് വിളിക്കുന്നു; അതായത്, സാമുദായിക പാപം ആടിന്റെ തലയിൽ വയ്ക്കുകയും അതിനെ വിട്ടയക്കുകയും ചെയ്യുന്നു. ഈ രീതിയിൽ അസാധാരണമായി പാപകരമായ വസ്തുക്കൾ സമൂഹത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നുവെന്ന് അവർ വിശ്വസിക്കുന്നു.
യുഗാരിറ്റിലും ഇതേ നടപടിക്രമങ്ങളായി ബന്ധപ്പെട്ടിരിക്കുന്നു; ശ്രദ്ധേയമായ ഒരു വ്യത്യാസമെന്തെന്നാൽ യുഗാരിറ്റിൽ ഒരു വനിതാ പുരോഹിത കൂടി ആചാരത്തിൽ പങ്കാളിയാകുന്നുണ്ട്.
[Ugarit Text KTU 1.127]
ബൈബിളിനേക്കാൾ പഴക്കം യുഗാരിതീയ ലിഖിതങ്ങൾക്ക് ഉള്ളതിനാൽ മിഷനറിമാരുടെ ഭാഷയിൽ Ugaritic കാവ്യങ്ങളെ ബൈബിൾ എഴുത്തുകാർ കോപ്പി അടിക്കുകയായിരുന്നു എന്ന് അർത്ഥം.
കൂടുതൽ അറിയാൻ :
http://prophetess.lstc.edu/~rklein/Doc6/ugarit.htm
https://www.learnreligions.com/ugaritic-texts-show-possible-influences-abraham-117888
https://www.ancient-hebrew.org/biblical-history/ugarit-and-the-bible.htm
https://www.logos.com/ugaritic
https://en.m.wikipedia.org/wiki/Ugaritic_texts
http://www.theology.edu/ugarbib.htm
https://archive.org/stream/pdfy-RpoJ_9GUQqwVwGYy/The DivineCouncil_djvu.txt
https://ml.m.wikipedia.org/wiki/യുഗാരിതീയ_ഭാഷ
*************/*
No comments:
Post a Comment