PROPHECIES OF MUHAMMAD #20
ഇബ്നു ഉമർ നിവേദനം :
മുഅ്ത യുദ്ധത്തില്‍ പ്രവാചകൻ സൈദ് ഇബ്ന് ഹാരിസിനെ
സർവ്വ സൈന്യാധിപൻ ആയി നിയമിച്ചു. എന്നിട്ട് പറഞ്ഞു : സൈദ് വധിക്കപ്പെട്ടാൽ ജഅ്ഫർ ഇബ്ന് അബീതാലിബ് അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കണം. ജഅ്ഫറും വധിക്കപ്പെട്ടാൽ ആ സ്ഥാനം അബ്ദുള്ളാഹിബ്നു റവാഹ ഏറ്റെടുക്കണം. ഇബ്നു ഉമർ തുടര്‍ന്ന് പറയുകയാണ്: ഞാന്‍ ആ യുദ്ധത്തില്‍ സന്നിഹിതനായിരുന്നു. ഞാന്‍ ജഅ്ഫറിന്റെ ശരീരം ഒരു കൂട്ടം രക്തസാക്ഷികളുടെ കൂട്ടത്തില്‍ കണ്ടെത്തുകയുണ്ടായി. ആയുധങ്ങള്‍ കൊണ്ടു ഉണ്ടായ തൊണ്ണൂറിലധികം മുറി പാടുകള് ആ ശരീരത്തില്‍ ഉണ്ടായിരുന്നു. (Sahih Al Bukhari,Volume 5 ,Book of Military Expeditions ,Book 59 ,Number 560)
--------------------------
അനസ് നിവേദനം : സൈദ് , ജഅ്ഫർ , റവാഹ
എന്നിവർ രക്ത സാക്ഷികള് (MARTYRDOM)
ആയ വിവരം അവരുടെ മരണ വാർത്തകള് ഞങ്ങളിലേക്ക് എത്തും മുന്നേ പ്രവാചകൻ ജനങളെ അറിയിച്ചു: പ്രവാചകൻ പറഞ്ഞു : മുസ്ലിം സഹോദരങ്ങളേ , സിറിയൻ അതിർത്തിയിലേക്ക് നീങ്ങിയ സൈന്യത്തെ പറ്റി ഞാന്‍ നിങ്ങളെ
അറിയിക്കാം: അവർ ശത്രുക്കൾക്ക് എതിരിൽ ഉറച്ചു നിന്ന് പൊരുതി. സൈദ് സൈന്യാധിപന്റെ പതാകയേന്തി. തുടര്‍ന്ന് അദ്ദേഹം രക്ത-സാക്ഷിയായി. പിന്നീട് ആ പതാക ജഅ്ഫർ ഏറ്റെടുത്തു. ജഅ്ഫറും രക്തസാക്ഷ്യം വരിച്ചു.
പിന്നീട് പതാക ഏറ്റെടുത്തത് അബ്ദുള്ളാഹിബ്നു റവാഹയാണ്. അദ്ദേഹവും രക്തസാക്ഷിയായി. അന്നേരം പ്രവാചകന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നത് ഞങ്ങള്‍ കണ്ടു: പിന്നീട് ആ പതാക
അല്ലാഹുവിന്റെ വാളുകളിൽ ഒരു വാൾ (ഖാലിദ് ഇബ്നു വലീദ്) ഏറ്റെടുത്തു. അദ്ദേഹം മുസ്ലിം സൈന്യത്തെ രക്ഷിച്ചു മടങ്ങിയിരിക്കുകയാണ്.
(Sa'd al Ma'ad ,Ibn Al Quayyim Al Jawziyah, Page 1) (Sahih Al Bukhari,Volume 5, Book of Military Expeditions, Book 59 ,Number 561)
പൂർത്തീകരണം :
ബൈസന്റൈൻ സാമ്രാജ്യവും മുസ്ലിങ്ങളും തമ്മിൽ നടന്ന പ്രഥമ യുദ്ധമാണ് മുഅ്ത യുദ്ധം. ഇന്നത്തെ ജോർദാനിലെ മുഅ്ത എന്ന പ്രദേശത്ത് വെച്ച് AD.629 സെപ്റ്റംബർ മാസമാണ് ഈ യുദ്ധം നടന്നത്. ദാത്തു ഹൽബിൽ വെച്ച് പ്രവാചകന്റെ പതിനഞ്ചോളം ശിഷ്യൻമാരെ വധിച്ച് കളയുകയും ബുസ്റായിലെ ഹിരാക്ലിയസിന്റെ ഗവര്‍ണരുടെ അടുക്കലെക് അയച്ച ഒരു പ്രവാച ദൂതനെ വധിച്ചു കളയുകയും ചെയ്ത ബൈസാൻറ്റിയനുകളെ നിലക്ക് നിർത്താൻ ആണ് പ്രവാചകൻ ഈ യുദ്ധത്തിന് തയ്യാറായത്.
പ്രവാചകൻ സൈദ് ഇബ്നു ഹാരിസിന്റെ നേതൃത്വത്തില് മൂവായിരത്തോളം വരുന്ന സൈന്യത്തെ അണി നിരത്തി യാത്ര അയച്ചു ! മെദീനയുടെ ബോർഡറുകള് വരെ പ്രവാചകൻ അവരെ അനുഗമിക്കുകയുണ്ടായി.
പുറപ്പെടാൻ നേരം പ്രവാചകൻ ഉപദേശിച്ചു :
" ദൈവത്തെ ഭയപ്പെടണം എന്നും നിങ്ങളോടൊന്നിച്ച് പുറപ്പെട്ട മുസ്ലീങ്ങളോട് ന്യായമായി പെരുമാറാനും ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നു:
ദൈവിക മാർഗത്തിൽ പുറപ്പെടുവിൻ:
സിറിയയിലെ ശത്രുവിന് എതിരായി നിങ്ങള്‍ യുദ്ധം ചെയ്യുവിൻ, ആ ശത്രു നിങ്ങളുടെയും ദൈവത്തിന്റെയും ശത്രുവാണ്. നിങ്ങള്‍ സിറിയയിൽ എത്തിയാൽ ദൈവത്തെ ധാരാളം ആയി ധ്യാനിക്കുന്നവരെ ആരാധനാലയങ്ങളിൽ കണ്ടെത്തും: അവരുമായി യാതൊരു തർക്കവും നിങ്ങള്‍ക്ക് ഉണ്ടാകരുത്. അവരെ ഉപദ്രവിക്കയും അരുത്: ശത്രു രാജ്യത്തിലെ സ്ത്രീകളെയോ കുട്ടികളെയോ വൃദ്ധരെയോ കൊല്ലരുത്. വൃക്ഷങ്ങളും കെട്ടിടങ്ങളും നശിപ്പിക്കരുത്"
ഒരു ലക്ഷം വരുന്ന റോമക്കാരും അറബ് ഗോത്രങ്ങളിൽ നിന്നും സംഘടിപ്പിക്കപ്പെട്ട ഒരു ലക്ഷമാളുകളുമടക്കം രണ്ടു ലക്ഷം വരുന്ന പടു കൂറ്റൻ സൈന്യത്തെ ആണ് റോമക്കാർ അണി നിരത്തിയത് ! ഇത്രവലിയ സൈന്യത്തെ കേവലം മുവ്വായിരം വരുന്ന മുസ്ലിങ്ങൾ നേരിടുന്നത് ചിന്തിക്കുന്നതിന് അപ്പുറമായിരുന്നു!!!
ശത്രുവിന്റെ സൈനിക ബലത്തെ പറ്റി പ്രവാചകന് എഴുതാം എന്നും കൂടുതല്‍ പോഷക സൈന്യങ്ങള് വരും വരെ കാത്തിരിക്കാം എന്നും സൈനികരിൽ ചിലർ അഭിപ്രായപ്പെട്ടു : എന്നാല്‍ അബ്ദുള്ളാഹിബ്നു റവാഹ എഴുന്നേറ്റു നിന്ന് ഒരു ഉജ്വല പ്രസംഗം നടത്തി:
അദ്ദേഹം പറഞ്ഞു :
" ദൈവിക മാർഗത്തിൽ രക്ത സാക്ഷികളാകാൻ തീർച്ചപ്പെടുത്തിയാണ് നിങ്ങള്‍ എല്ലാം വീടുകള്‍ വിട്ട് ഇറങ്ങി തിരിച്ചത്! രക്തസാക്ഷിത്വം മുന്നില്‍ കാണുമാറായപ്പോള് നിങ്ങള്‍ പതറി പോകുകയാണോ? ശത്രുവിന്റെ അംഗ ബലവും
സൈന്യ ബലവും നോക്കി അല്ലല്ലോ നമ്മള്‍ ഇന്നേ വരെ യുദ്ധം ചെയ്തിട്ടുള്ളത് ? അവരുടെ എണ്ണം എത്രയോ ഇരട്ടി ആണെങ്കില്‍ പോലും നമുക്ക് എന്താണ് വരാൻ പോകുന്നത് ? ഒന്നിന് പിറകില്‍ രണ്ടു നേട്ടങ്ങള്‍ നമുക്ക് വരാന്‍ പോകുന്നു: ഒന്നുകിൽ വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം!"
ആവേശോജ്വലമായ പ്രസംഗം പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങി: സൈന്യം റവാഹയുടെ വാക്കുകളെ ശരി വച്ചു. അവർ പ്രയാണം തുടര്‍ന്നു. ബൽഖാഇൽ എത്തിയപ്പോള്‍ മഗാരിഷ് എന്ന ഗ്രാമത്തില്‍ വെച്ച് അറബികളും റോമാക്കാരും അടങ്ങുന്ന ഹിരാക്ലിയസിന്റെ സൈന്യവുമായി അവർ സന്ധിച്ചു. ശത്രു അവരെ ആക്രമിച്ചപ്പോള്
മുഅ്ത ഗ്രാമത്തിലേക്ക് അവർ പിൻവാങ്ങി.
യുദ്ധ തന്ത്ര പ്രധാനമായൊരു പ്രദേശം ആയിരുന്നു മുഅ്ത. മുസ്ലീങ്ങള്‍ അവിടെ തങ്ങളുടെ നില ഭദ്രമാക്കി. അവിടെ വെച്ച് ഒന്നോ രണ്ടോ ലക്ഷം വരുന്ന ഹിരാക്ലിയസിന്റെ സൈന്യവും മൂവായിരത്തോളം മാത്രം വരുന്ന മുസ്ലിം സൈന്യവും ഏറ്റു മുട്ടി.
ആ യുദ്ധത്തില് യഥാക്രമം പതാക വാഹകർ ആയ പ്രവാചകൻറ്റെ 3 ശിഷ്യൻമാർ രക്തസാക്ഷ്യം വഹിച്ചു !
- Zayd ibn Haritha †
- Ja'far ibn Abi Talib †
- Abdullah ibn Rawahah †
സൈദ് ബിൻ ഹാരിസ് നബിയുടെ പതാകയേന്തി യുദ്ധ മധ്യത്തിലേക്ക് കുതിച്ചു. മരണം അനിവാര്യമാണ് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് അശേഷം സംശയം ഇല്ലായിരുന്നു. മരണ പോര് നടത്തിയ സൈദ് ഒടുവില്‍ ശത്രുവിന്റെ കുന്തമുനകളാൽ പിച്ചിച്ചീന്തപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ജഅ്ഫർ ബിൻ അബീതാലിബ് പതാക ഏറ്റുവാങ്ങി.
33 വയസ്സ്കാരനായ ആ ധീരയുവഭടൻ ധ്വജം കയ്യിലേന്തി പോരാട്ടം തുടര്‍ന്നു. റോമൻ സൈന്യം നാല് പാട് നിന്നും അദ്ദേഹത്തിന്റെ കുതിരയെ വളഞ്ഞു. മുസ്ലിം സൈന്യം നിലയുറപ്പിക്കാൻ പാട് പെടുന്നതും എണ്ണത്തില്‍ ഉള്ള കുറവ് കൊണ്ടു ഞെരുങ്ങുന്നതും മനസ്സില്‍ ആക്കിയ
ജഅ്ഫർ കുതിര പുറത്ത് നിന്നും ചാടിയിറങ്ങി. തന്റെ കുതിരയുടെ കാലുകള്‍ വെട്ടി. കുറഞ പക്ഷം താൻ യുദ്ധത്തിൽ നിന്നും പിന്തിരിഞ് ഓടാൻ തയ്യാറല്ല എന്ന പ്രാഖ്യാപനം ആയിരുന്നു അത്. പിന്തിരിഞ് ഓടില്ല. രക്ത സാക്ഷ്യം വഹിക്കും എന്ന് തന്നെ. പ്രതിസന്ധിയും ആപൽ ഭീതിയും ഒഴിവാക്കാന്‍ ഉള്ള അറബ് മുറയായിരുന്നു കുതിരയുടെ കാല് വെട്ടൽ.
ജഅ്ഫറിന്റെ വാളുകള് ശത്രു നായകൻമാരുടെ തലകള് ഒന്ന് ഒന്നായി അരിഞ്ഞു വീഴ്ത്തി. ജഅ്ഫറിന്റെ വലത് കൈയില്‍ ആയിരുന്നു പതാക. വലത് കൈ മുറിഞു വീണപ്പോള് അത് ഇടത് കൈകളില്‍ വഹിച്ചു. അതും വെട്ടേറ്റു വീണപ്പോള് തന്റെ കക്ഷത്ത് ഇറുകെ പിടിച്ചു.
അവസാനം മരിച്ച് വീഴുവോളം അദ്ദേഹം പോരാട്ടം തുടര്‍ന്നു. ഒരു ബൈസാൻറ്റിയൻ സൈനികൻ അദ്ദേഹത്തെ വെട്ടി രണ്ടു പകുതി ആക്കി എന്ന് പറയപ്പെടുന്നു. വെട്ടി വീഴപ്പെട്ട അദ്ദേഹത്തിന്റെ ഇരു കൈകള്ക്കും പകരമായി പറന്ന് ഉയരാൻ സ്വർഗത്തിൽ അദ്ദേഹത്തിന് ഇരു ചിറകുകള് നല്കപ്പെട്ടു എന്ന് പ്രവാചകൻ പിന്നീട് പറഞിട്ടുണ്ട്. ഈ കാരണം ആയി അദ്ദേഹം "ജഅ്ഫർ അത്ത്വയാർ" എന്ന അപര നാമത്തിൽ അറിയപ്പെടുന്നു.
ജഅ്ഫർ വധിക്കപ്പെട്ടപ്പോള് ഇബ്നു റവാഹ പതാകയെടുത്തു. കുതിരപ്പുറത് കയറിയ അദ്ദേഹം മുന്നോട്ട് കുതിക്കാൻ ഒരു നിമിഷം മടിച്ചു നിന്നു:
ഉടനെ ആത്മധൈര്യം വീണ്ട് എടുത്ത് അലറി കൊണ്ട് അദ്ദേഹം പാടി :
"ചാഞ്ചാടുന്ന മനസേ... നീ രണാങ്കളത്തിൽ ഇറങ്ങുക തന്നെ ചെയ്യും: ഇല്ലെങ്കില്‍ നിന്നെ ഇറക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ എടുത്തിരിക്കുന്നു. ജനം രണഭേരി മുഴക്കി മുന്നേറുമ്പോള് നീ സ്വർഗത്തിൽ നിന്നും മുഖം തിരിക്കയോ ? "
വാളുമായി ശത്രു വ്യൂഹത്തിലേക്ക് കുതിച്ച റവാഹയും ശക്തമായ പോരാട്ടത്തിൽ വധിക്കപ്പെട്ടു.
ഇനിയാര് ?
അമ്പരന്ന് നിന്നു മുസ്ലിം സൈന്യത്തിലേക്ക് ഒടുവില്‍ ഖാലിദ് ഇബ്നു വലീദിന്റെ നാമം നിർദേശിക്കപ്പെട്ടു.
മുസ്ലിം സൈന്യം ശിഥിലവും ബലഹീനവും ആണ് എന്ന് കണ്ടിട്ടും ഖാലിദ് ആ നേതൃത്വം ഏറ്റെടുത്തു.
നിപുണനും ചടുല സ്വഭാവവും ഉള്ള അതുല്യ സൈനിക മേധാവി തന്നെ ആയിരുന്നു ഖാലിദ്.
3 സൈന്യാധിപരും തുടരെ തുടരെയായി കൊല്ലപ്പെട്ട ഈ നിർണ്ണായക ഘട്ടത്തിൽ
ഖാലിദ് ബിൻ വലീദ് നായകസ്ഥാനം ഏറ്റെടുത്തു.
റോമൻ സൈന്യത്തിന്റെ അകത്തളങ്ങളില് കുടുങ്ങിയ മുസ്ലിം സൈന്യത്തെ അതി വിദഗ്ധമായി അദ്ദേഹം പുറത്തെത്തിച്ചു. അതിന്റെ രൂക്ഷത എത്രത്തോളം എന്നാല്‍ യുദ്ധം കൊടുമ്പിരി കൊണ്ടപ്പോള് ഖാലിദിന്റെ ഒമ്പതോളം വാളുകള് തുടരെ തുടരെയായി പൊട്ടി വീണു.
ഈ ജീവൻ മരണ പോരാട്ടം അദ്ദേഹത്തെ സൈഫ് അല്ലാഹി അഥവാ അല്ലാഹുവിന്റ വാള് എന്ന അപര നാമത്തിന് ഇടയാക്കി.
ആദ്യ ദിവസത്തെ യുദ്ധം അവസാനിക്കുമ്പോൾ റോമൻ സൈന്യത്തിന് കനത്ത നാശം സംഭവിച്ചിരുന്നു.
അന്ന് യുദ്ധം അവസാനിക്കുന്ന സമയത്ത് ഖാലിദ് ബിൻ വലീദ് ഏർപ്പെടുത്തിയ ഒരു സംഘം കുതിരപ്പടയാളികൾ മുസ്ലിം സൈന്യത്തിന് പിറകിലായി ധൂളികൾ ഉയർത്തിക്കൊണ്ടു സഞ്ചരിച്ചു.
ഇത് കണ്ട റോമൻ സൈന്യം മുസ്ലിങ്ങൾക്ക് സൈനിക സഹായം എത്തിയതായി ഭയപ്പെട്ടു : പിറ്റേന്ന് അവർ പിന്മാറാനുള്ള ഒരുക്കം തുടങ്ങി. അവരെ ആക്രമിക്കാതെ പിറ്റേന്ന്
മുസ്ലിം സൈന്യവും പിൻവാങ്ങി.
പിന്നീട് പ്രവാചകൻ ഖാലിദിന്റെ ഈ നീക്കത്തെയും മുസ്ലീങ്ങളെയും പറ്റി പറഞ്ഞത് ഇങ്ങനെയാണ് :
" അവർ പിന്തിരിഞ് ഓടിയിട്ടില്ല : മുന്നേറാൻ വേണ്ടിയുള്ള പതുക്കം മാത്രമാണത്. ശത്രുക്കളെ വീണ്ടും വീണ്ടും തുരത്തി പോന്നവരാണവർ"
പ്രവാചകന്റെ ഈ വാക്കുകള്‍ക് കേള്വിയിൽ കവിഞ ആഴമേറിയ അർഥങ്ങള് ഉണ്ടായിരുന്നു :
സിറിയക്കെതിരിൽ മുസ്ലീങ്ങള്‍ നടത്താൻ ഇരിക്കുന്ന യുദ്ധങ്ങളെ പറ്റിയുള്ള പ്രവചനങ്ങള് ആയിരുന്നു അത്.
മുഅ്തയിൽ കൊല്ലപ്പെട്ട സൈദ് ഇബ്നു ഹാരിസയുടെ മകൻ
ഉസാമത് ഇബ്നു സൈദ് എന്ന
20 വയസ് പോലും തികഞ്ഞിട്ടില്ലാത്ത കൌമാരക്കാരനെ സിറിയക് എതിരെ ഉള്ള അബൂബക്കറും ഉമറും അടങ്ങുന്ന മുസ്ലിം സൈന്യത്തിന്റ സർവ സൈന്യാധിപൻ ആക്കി കൊണ്ടുള്ള പ്രവാചകന്റെ നിയമനം മുതൽ
യർമൂക് യുദ്ധത്തില്‍ (Ad 636)
ഖാലിദ് ഇബ്നു വലീദിന്റെ നേതൃത്വത്തിൽ മുസ്ലീങ്ങളുടെ സിറിയൻ / റോമൻ വിജയങ്ങള് വരെ ആ വാക്കുകളില്‍ അന്തർലീനമായിരുന്നു.
https://ml.m.wikipedia.org/wiki/മുഅ്ത_യുദ്ധം
( ലൈഫ് ഓഫ് മുഹമ്മദ് , ഹുസൈൻ ഹൈക്കൽ ,പേജ് 485-488) (ibid 591-92)
(Sahih al-Bukhari
Vol. 5, Book 59, Hadith 563)
(Sahih al-Bukhari
Vol. 5, Book 59, Hadith 564)
(സീറത്തു ഹലബിയ്യ , മുഹമ്മദ് അസ്ലം ക്വസ്മി പുറം 3 , ഭാഗം 75)
(Source)
----------------------------------------------------------------------------
No comments:
Post a Comment